Wednesday, 17 June 2026

അമ്മ


FB Post-3rd May, 2026



ഫോണിലൂടെയും നേരിട്ടും ഇണക്കങ്ങളായും പിണക്കങ്ങളായും നിറഞ്ഞ നിത്യ സാന്നിദ്ധ്യമാണ്, ഓടിചെന്നാല് കാത്തിരിക്കാന് ഒരാളുണ്ടെന്ന സ്നേഹത്തിന്റെ ഉറപ്പാണ്, രണ്ടാഴ്ച മുന്പ്, കൃത്യം പറഞ്ഞാല് വിഷുവിന്റെ പിറ്റേന്ന്, തൊട്ടരികിലിരിക്കെ മരണത്തിലേക്ക് മറഞ്ഞു പോയത്‌. എത്ര ചേര്ത്തു പിടിച്ചിട്ടും മരണത്തിലേക്ക് അമ്മ നടന്നു പോകുന്നത് നോക്കി നില്ക്കുമ്പോഴത്തെ നിസ്സഹായതയുടെ നീറ്റല് വെറുതെ ഇങ്ങനെ ഇരിക്കുമ്പോള് കണ്ണീരായി, ഇടറുന്ന വാക്കുകളായി.......... ഇപ്പോഴും

തൊണ്ണൂറാം പിറന്നാൾ ആഘോഷം നവംബറില് കഴിഞ്ഞതേയുള്ളൂ. നിറചിരിയുടെ ക്ലിക്ക്-കൾ കണ്ടു തീർക്കുന്നതേയുള്ളൂ. അപ്പോഴേക്കും ഒരു വീഴ്ചയും സർജ്ജറിയും ഭക്ഷണമില്ലായ്മയും പിന്നെ ഓർമ്മക്കേടുകളും അങ്ങനെ അങ്ങനെ ഈ ലോകത്ത് നിന്നുള്ള അമ്മയുടെ പിൻവാങ്ങൽ ഓരോ ദിവസവും അറിഞ്ഞും കണ്ടും അംഗീകരിക്കാതെയും കടന്നുപോയ കഴിഞ്ഞ രണ്ടു മാസം.

പഠനത്തിന്റെയും പുസ്തകങ്ങളുടെയും ലോകമായിരുന്നു അമ്മ ചൂണ്ടി കാണിച്ചു തന്നത്. ബാക്കിയെല്ലാം ലോകം പഠിപ്പിച്ചു കൊള്ളും എന്ന മട്ട്. വയസ്സാവരെ നോക്കാനൊന്നും അറിയാത്ത ഞങ്ങളെ പഠിപ്പിച്ചത് പക്ഷേ അമ്മ തന്നെയാണ്. കുളിപ്പിച്ചും അപ്പി കോരിയും തുണിയുടുപ്പിച്ചും ഭക്ഷണം കഴിക്കാൻ, വെള്ളം കുടിക്കാൻ കൂട്ടാക്കാതെ ചുണ്ട് കൂട്ടിപ്പിടിച്ചു വാശി പിടിക്കുമ്പോൾ ചെറുതായൊന്നു വഴക്കു പറഞ്ഞും ഉറക്കമൊഴിച്ചും ബോധാബോധങ്ങളിൽ ഊയലാടി പറയുന്നതും ചെയ്യുന്നതും കണ്ടു ചില നേരങ്ങളിൽ ചിരിച്ചും ചില നേരങ്ങളിൽ സങ്കടം താങ്ങാതെ കരഞ്ഞും അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങൾ.

എന്തിനെന്നറിയാതെ തേങ്ങി തേങ്ങി കരയുന്ന അമ്മയുടെ കവിളിൽ കവിൾ ചേർത്ത് വച്ച് എന്തിനാ അമ്മേ കരയുന്നത് എന്നും ചോദിച്ച് ഒപ്പം വിങ്ങിയതാണ് അന്ന് രാവിലെ പോലും. പിന്നെ കണ്ണു തുറക്കാതെയായി. ശ്വാസം വലിക്കുന്നതിന്റെ ബുദ്ധിമുട്ടിലായി, ഉച്ചയ്ക്ക് കണ്ണു തുറന്നൊന്ന് നോക്കി കണ്ണടച്ചു

എന്തിനായിരിക്കും അമ്മ കരഞ്ഞിട്ടുണ്ടാവുക?

പിൻമടങ്ങാൻ തുടങ്ങിയപ്പോൾ തന്നെ അമ്മ മായന്നൂർ, അമ്മയുടെ നാട്ടില് ആയി. പിന്നെ ഒരിക്കലും ഇരിഞ്ഞാലക്കുടയിലേക്ക് മനസ്സ് മടങ്ങിയെത്തിയില്ല.

അങ്ങനെയാവുമോ മരണം അടുത്തെത്തുമ്പോൾ? യാത്ര തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്തുമോ മനസ്സ്?

അലിഞ്ഞുണരുന്ന അറിവ്

 

FB Post- 13 November, 2019

Link to the post




എന്റേതായ ഒരിടവും

ഇവിടെയില്ലെന്ന

അറിവിലാണ്

ഞാനെന്ന ഞാൻ

ഉടഞ്ഞു പോയത്


ഉടഞ്ഞതേയുള്ളു

പൊട്ടിച്ചിതറിയ

നുറുങ്ങുകളോരോന്നും

ഞാൻ തന്നെയാണ്

വീണ്ടും പൊടിഞ്ഞു പോകാൻ


പൊടിഞ്ഞു വീഴുന്ന

തരികളും

ഞാൻ തന്നെയാവും

വീണ്ടും അലിഞ്ഞു പോകാൻ

അലിഞ്ഞലിഞ്ഞറിവാകാൻ ???!

ശബ്ദരൂപങ്ങൾ ഇല്ലാത്തവർ

 

FB Post- 5 July, 2015

Link to the post

ഇന്നലെ തൃശ്ശൂരില്‍ നിന്ന് കയറിയ ബസ്സിലായിരുന്നു അവര്‍ ഉണ്ടായിരുന്നത്. മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും. എന്റെ അടുത്തിരുന്ന മെലിഞ്ഞ പെണ്‍കുട്ടി കൈകളിലൂടെ സംസാരം തുടങ്ങിയപ്പോഴായിരുന്നു ഞാന്‍ ശ്രദ്ധിച്ചത്. ഡ്രൈവറുടെ എതിര്‍വശത്തും പുറകിലും ഉള്ള സീറ്റുകളില്‍ ഇടം പിടിച്ച് അവര്‍ അവരുടെ ലോകം സൃഷ്ടിച്ചിരുന്നു. ശബ്ദരൂപങ്ങള്‍ തീര്‍ത്തും ഇല്ലാത്തവര്‍ ആയിരുന്നോ അതോ മിണ്ടാന്‍ മാത്രം കഴിയാത്തവരായിരുന്നോ എന്നൊന്നും വേര്‍തിരിച്ചറിയാത്ത വിധം അവരുടെ ലോകം ഒന്നായിരുന്നു. കാണുന്ന കാഴ്ചകളെല്ലാം കൈവിരലുകളിലെ ചിത്രങ്ങളാക്കി മാറ്റിയിരുന്നു കുട്ടികള്‍.

ബസ്സില്‍ കയറുന്നവരും ഇറങ്ങുന്നവരുമൊന്നും ആ ശബ്ദരഹിതമായ ലോകത്തില്‍ തടസ്സങ്ങള്‍ ഉണ്ടാക്കിയില്ല. കൌതുകത്തോടെയാണ് നിരീക്ഷിക്കാന്‍ തുടങ്ങിയത് എങ്കിലും പതുക്കെ പതുക്കെ ബസ്സിന്റെ ഇരമ്പല്‍, മറ്റു യാത്രക്കാരുടെ ബഹളങ്ങള്‍, തുടങ്ങിയ ശബ്ദങ്ങളെല്ലാം എന്റെ ലോകത്ത് നിന്നും പടിയിറങ്ങി. വല്ലാത്തൊരു ഇഴുകിച്ചേരല്‍ ആയിരുന്നത്, വല്ലാത്തൊരു അനുഭവവും. 

അവരില്‍ ഒരു കുട്ടിയും ഒരമ്മയും കേള്‍ക്കാനും സംസാരിക്കാനും കഴിയുന്നവരായിരുന്നു എന്ന അറിവാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അത്രയും സമയം അവരും ശബ്ദരൂപങ്ങള്‍ ഇല്ലാത്തവരായിരുന്നല്ലോ !!!

ഓര്‍മയില്‍ വീണ കല്ല്‌

 

FB Post- 25 March, 2015

Link to the post



നിശ്ചലതടാകം പോലെയായിരുന്നു

മനസ്സ്,

ഓര്‍മ്മകളുടെ അടിത്തട്ടു വരെ

തെളിഞ്ഞ കാഴ്ച

എതോര്‍മ്മയിലേക്കാണ് ഒരു കല്ല്‌

വീണത്‌?

തടാകത്തെ അലകളൊഴിയാത്ത

കടലാക്കിയത്?

അടര്‍ന്നടര്‍ന്നു വീണ്

ഒഴുകിയകലാതെ തീരത്തണയാതെ,

ഉള്‍ത്താപത്തിന്‍

അലകള്‍ തീര്‍ത്ത കടലായത്?

ഇനി,

ഒഴുക്കില്‍ ഒരില പോല്‍

ആടിയുലഞ്ഞ്

താപമൊഴിഞ്ഞാഴിയെ

വെടിഞ്ഞ്

തെളിഞ്ഞുണര്‍ന്ന്

തീരത്തണയാന്‍

വിട്ടൊഴിഞ്ഞിരിക്കയാ-

ണൊട്ടു ഞാനെന്‍ ചിന്തകളെ

മഴയിലെ ധ്യാനം

 FB Post- 4th September, 2020

Link to the post



മഴ പെയ്യുമ്പോള്‍ ,

ഇലയനങ്ങാതെ

ധ്യാനത്തിലമരുന്ന മരമാ-

ണെന്റെ  മനസ്സ്

നിന്റെ വാക്കുകളിന്മേല്‍ .


മരത്തിലൂടെ, മഴയിറങ്ങി

നടവഴികളിലൂടെ ഒഴുകിയകലും

നിന്റെ വാക്കുകളുടെ മഴ

എന്റെ മനസ്സിലുറഞ്ഞമരും.

 

വെയിലൊന്ന് വന്നാല്‍

നടവഴികളില്‍ നിന്നത്

മഴയൂറ്റിയകലും

മനസ്സിലപ്പോള്‍

ഉറഞ്ഞ ശിലയില്‍ നിന്ന്

ഉറവയുണരും

 

ഇന്ന് വെയിലും മഴയും

കൂടിയാണ് കളി

പുറത്തും എന്റെ മനസ്സിലും


കലഹത്തിന്റെ ജ്വാലാമുഖികള്‍

 

FB Post- 10 December, 2017

Link to the Post




കലഹത്തിന്റെ വിത്തുകള്‍

വീഴാന്‍ പാകത്തിന്

കുഴിയാനക്കുഴികളുണ്ട്

മനസ്സിന്റെ നടവഴികളില്‍


ചെറിയ വാക്കുകളില്‍ പോലും

തടഞ്ഞു തെന്നി

വീണുപോയേക്കാവുന്ന

കലഹക്കുഴികള്‍


മങ്ങിയ കാഴ്ച്ചവട്ടങ്ങളില്‍

പെടാതൊന്നടിതെറ്റി

വീഴുമ്പോഴേക്കുമവ

ജ്വാലാമുഖികളാവുന്നതെങ്ങനെ???


പതഞ്ഞൊഴുകുന്ന ലാവ

തിളയ്ക്കുന്ന വാക്കുകള്‍

കൈമോശമാവുന്നതെന്റെ

സ്വപ്നഭൂമികളാണ്


ഒടുവില്‍

കണ്‍കളില്‍ ഉറക്കമായി

തൂങ്ങുന്നത്

തണുത്തുറയുന്ന ലാവയില്‍

കിളിര്‍ക്കാത്ത സ്വപ്നങ്ങളാണ്

പിന്നെ

പലായനങ്ങളുടെ മടുപ്പ്


തിരിച്ചു കിട്ടേണ്ടതുണ്ട്

നടന്നു ശീലിക്കാന്‍

ഒരു ബാല്യം


വേരുകളില്ലാത്ത തുരുത്ത്

 FB Post- 28 June, 2016

Link to the post





ആദര്‍ശങ്ങളുടെ കരയെ

കടലെടുക്കുമ്പോഴാണ്

മനസ്സുകള്‍ തുരുത്തുകളാവുക

വേരുറയ്ക്കാതെ,

മണ്ണിനെ നിഷേധിച്ച്

ഒഴുകുന്നതിന്റെ സ്വാതന്ത്ര്യമറിയുക

യുക്തിയും അയുക്തിയും

വികാരങ്ങളും

പതഞ്ഞു തീര്‍ക്കുന്ന അലകളില്‍

ആടിയുലഞ്ഞൊഴുകുമ്പോഴൊരു

കര കണ്ടേക്കാം .

അടിയുറച്ച

ആദര്‍ശങ്ങളുടെ

ജഡത്വം പേറുന്ന കര

അവിടെ,

സ്വപ്നങ്ങളുടെ വിത്ത് പാകണം.

നോക്കുകുത്തികളുടെ,

ഓരം ചേര്‍ക്കപ്പെട്ടവരുടെ

നിറവും മണവുമുള്ള സ്വപ്നങ്ങള്‍

അവയില്‍ നിന്ന്

പടര്‍ന്നുണരുന്ന മഴവില്‍ നിറങ്ങള്‍

സ്വപ്നനാരുകളിലൂടെ

ആകാശം തൊടുമ്പോള്‍,

വീണ്ടും

തുരുത്താകണം

വേരുറയ്ക്കേണ്ടാത്ത

അനുഭവങ്ങളുടെ തുരുത്ത്