Wednesday, 17 June 2026

നാട്ടില്‍ നിന്ന് ചേര്‍ത്ത് വച്ച ചില നിലാവിന്‍ തുണ്ടുകള്‍

 FB Post -23rd August, 2022

Link to the post

       

1. വര്‍ഷങ്ങള്‍ കൂടിയായിരുന്നു ഇത്തവണ സുനിതയെ കണ്ടത് . എന്റെ അടുത്ത സുഹൃത്ത്‌, വഴികാട്ടി... കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ കണ്ടെത്താവുന്ന വലിയ വലിയ സന്തോഷങ്ങളെ കുറിച്ച് പറഞ്ഞു തന്നവള്‍. കെട്ടിലും മട്ടിലും, കെട്ടിയിട്ടു കെട്ടുപോയ ചിന്തകളിലും മാറ്റങ്ങള്‍ ആവാമെന്ന് കാട്ടിത്തന്നവള്‍. കണ്ടിട്ടും സംസാരിച്ചിട്ടും നാളുകള്‍ ഏറെയായെന്ന ഒരു നിറം മങ്ങലുമില്ലാതെ ഞങ്ങള്‍ കറങ്ങി, തൃശൂര്‍ മുഴുവന്‍... ഞാനും സുനിതയും, കൂട്ടത്തിലേക്ക് ചേര്‍ന്നു നിന്ന എന്റെ കുട്ടി പാര്‍വതിയും.

2. തീരെ പ്രതീക്ഷിക്കാതെ എന്നെ അത്യാഹ്ളാദത്തിലേക്ക് എത്തിച്ച ഒരു ഫോണ്‍ വിളിയായിരുന്നു അടുത്തത്. എന്റെ വൃദ്ധനായ സ്നേഹിതന്‍, ഗുരു നിത്യചൈതന്യയതിയുടെ പ്രിയ ശിഷ്യന്‍ ഷൌക്കത്ത് ആയിരുന്നു വിളിച്ചത്. പെട്ടെന്ന് ഗുരു അടുത്ത് വന്നു നിന്ന പോലെ. ഷൌക്കത്തിനോട് ഗുരുവിനെ കുറിച്ച് വാതോരാതെ  സംസാരിച്ചു കൊണ്ടിരിക്കാം എന്നൊരു മോഹത്തിലേക്ക് എത്തിച്ചു ആ ഫോണ്‍ വിളി. ഒന്നുമുണ്ടായില്ല കാണാനും പറ്റിയില്ല. എങ്കിലും ആ വിളി തന്ന സന്തോഷം ഒട്ടും കുറഞ്ഞില്ല.

3. ആര്‍ട്ട്‌ ഹിസ്റ്റോറിയന്‍ വിജയകുമാര്‍ മേനോന്‍ സര്‍-മായുള്ള കൂടിക്കാഴ്ചയായിരുന്നു അടുത്ത ആഹ്ളാദദിവസം.  മനസ്സില്‍ തോന്നുന്നതെന്തും ഒരു അടുക്കും ചിട്ടയും കൂടാതെ പറയാനുള്ള സ്വാതന്ത്ര്യം തരുന്ന സൌഹൃദത്തിന്റെ ഊഷ്മളതയാണ് സര്‍-ന്റെ അടുത്ത് ഞങ്ങള്‍ക്ക്, പ്രത്യേകിച്ചും പാര്‍വതിക്ക്. പഠനവിഷയങ്ങളും ക്യാമ്പസ്‌ ജീവിതവും കൊച്ചു കൊച്ചു കലഹങ്ങളും എല്ലാം വിഷയങ്ങളാണ് കുട്ടിക്ക്. ഇടക്ക് സര്‍-നു വരുന്ന ഒരു ഫോണ്‍ വിളിയോ, അല്ലെങ്കില്‍ ഒരു സന്ദര്‍ശകനോ ആയിരുന്നു മുറിയിലെ അന്തരീക്ഷത്തില്‍ ഗൌരവം നിറച്ചത്. അത്തരമൊരു വിളി വന്നിരുന്നു അന്ന്, ഒരു ഗവേഷണ വിദ്യാര്‍ത്ഥിനി യുടെ-കാളിദാസകൃതികളെ കുറിച്ച്, ദീപശിഖാകാളിദാസന്‍ എന്ന പേരിന്റെ ഉല്പത്തി....ഏകദേശം 30-40 മിനിറ്റ് നീണ്ടു പോയ സര്‍-ന്റെ ഒരു ക്ലാസ്സ്‌ ആയിരുന്നു ആ വിളി. അത് അവസാനിപ്പിച്ച അടുത്ത നിമിഷം വീണ്ടും ഞങ്ങളുടെ ചെറിയ വലിയ കാര്യങ്ങളുടെ ശ്രോതാവാകാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല സര്‍-ന്. ആദരവോടെയും കൌതുകത്തോടെയും അടുത്തിരുന്നു മതിയാവാതെയാണ് അന്ന് യാത്ര പറഞ്ഞിറങ്ങിയത്


No comments:

അഭിപ്രായം എഴുതാം