Tuesday, 8 March 2011

സിറ്റിവില്ല എന്ന ഓണ്‍ ലൈന്‍ കളിയുടെ മന:ശാസ്ത്രം

സ്കൂളിലെ വര്‍ക്ക്‌  ഒരു മല പോലെ തലയ്ക്കു മുകളില്‍ . അതെന്റെ മുക്കാല്‍ ഭാഗം ശക്തിയും ചോര്‍ത്തി എടുക്കുന്നു. ആശ്വാസം സുഹൃത്തുക്ക ളാണ്. അതിന്റെ പട്ടികയിലേക്ക് എന്റെ cityville  കളിയും 


  










cityville  എന്റെ ആത്മ സുഹൃത്താണ്‌   ഇപ്പോള്‍.  അതു ഒരു മനുഷ്യാകാരം പൂണ്ടിരിക്കുന്നു. ഉള്ളിലെ സമ്മര്‍ദം എന്റെ രക്തക്കുഴലുകളെ വിടര്‍ത്തു കയോ ചുരുക്കുകയോ ചെയ്യുമ്പോള്‍, തളര്‍ന്നു പോകുന്ന കോശങ്ങള്‍ വേദനയായി ശരീരം മുഴുവന്‍ വ്യാപിക്കുന്നെന്നു തോന്നും എനിക്ക്. കമ്പ്യുട്ടറിനു മുന്നില്‍ എന്റെ ആത്മ സുഹൃത്തിനോടൊത്ത് കളിച്ചിരിക്കു മ്പോള്‍, അവന്‍ എന്നെ കൊണ്ടു പോകും, Maja Malinovic- ന്റെ city-യിലേക്ക് ഒരു നഗരം പണിതുയര്‍ത്തുന്നതിന്റെ കല കാണിച്ചു തരും. ജനസംഖ്യ ആവശ്യത്തിനു മാത്രം.ധാരാളം പച്ചപ്പ്‌ ..ഒരു ചിത്രകാരന്റെ കരവിരുത് പോലെ ഭംഗിയാര്‍ന്ന നഗരം.ഇനി Danny De Ros -ന്റെ നഗരം?  അത്യത്ഭുതം!! എന്റെ കമ്പ്യുട്ടര്‍ ആ നഗരത്തെ മുഴുവന്‍ എനിക്ക് വെളിവാക്കിത്തരില്ല എന്റെ കണ്ണ് പറ്റിയാലോ എന്ന് പേടിച്ച്. കൃഷിയിടങ്ങളെപോലും അവര്‍ അലങ്കാരങ്ങള്‍ ആക്കിയിരിക്കുന്നു. അസൂയ കൊണ്ടോ അത്ഭുതം കൊണ്ടോ എന്റെ നെഞ്ച് വിങ്ങും.katja,Lee Fisher,Tim അങ്ങനെ എത്ര പേരാണ് കലാവിരുത് കൈമുതലായുള്ളവര്‍!!!!!!!  !

എന്റെ ആത്മസുഹൃത്ത്‌ പിന്നെയും തുടരും. നോക്കൂ നിന്റെ സിറ്റി സന്ദര്‍ശിക്കാന്‍ വരുന്നവര്‍ എവിടെയാണ് സ്ഥിരം തങ്ങുന്നത് എന്ന് !! Katja ക്കിഷ്ടം ആ പഗോടയും അതിനു ചുറ്റുമുള്ള സ്ഥാപനങ്ങളുമാണ് നടാഷക്ക്  നിരത്തി വച്ച വീടുകള്‍ അജേഷിനു bay duplex, Ela-ക്ക് ആ സിനിമ തിയേറ്ററും ചുറ്റും. Tim.. Mercedes. സ്ഥിരം കൃഷിയിടങ്ങള്‍ അല്ലെങ്കില്‍ കപ്പലുകള്‍ തേടി പോകും. എനിക്കെല്ലാവരെയും അറിയാം. അവരുടെ മനസ്സുകളിലേക്ക് ഇറങ്ങി ചെല്ലുന്നു എന്ന സങ്കല്പങ്ങളാണ് ഇപ്പോള്‍ ഏറ്റവും വലിയ വിനോദം. എല്ലാവരുടെയും  ആശയങ്ങള്‍ കടം വാങ്ങി നഗരത്തെ അണിയിച്ചൊരുക്കാന്‍  പറയുന്നു എന്റെ ഈ സിറ്റിവില്ല സുഹൃത്ത്‌.

ഈ നഗരത്തിലെ പണി കഴിഞ്ഞു തിരിച്ചെത്തുമ്പോഴേക്കും. മനസ്സ് ആര്‍ദ്രവും ശുദ്ധവും  ഈ ഭ്രാന്തിനോട് പ്രണയത്തിലാണ് ഇപ്പോള്‍ ഞാന്‍

                               (08 മാര്‍ച്ച്‌ 2011)






                          

Tuesday, 15 February 2011

ഇന്നെന്റെ ആഹ്ലാദം

ഇന്ന് സ്കൂളില്‍ നിന്നെനിക്കൊരു നിലാവിന്‍ തുണ്ടു കിട്ടി. അതിന്റെ നനുത്ത

വെളിച്ചം ഒഴുകിപ്പരക്കുന്നത് ഒരു ജന്മത്തേക്കുമാണല്ലോ !!!


                                                           (15 ഫെബ്രുവരി 2011)






                                                           

Thursday, 10 February 2011

മനസ്സിന്റെ ശബ്ദം

തണുപ്പുകാലം വിട പറയുന്നതിന്റെ  സങ്കടത്തിലോ എന്തോ ഒരു തരം തീക്ഷ്ണമായ ഈര്‍പ്പവും പേറി കാറ്റ് വീശി അടിക്കുന്നു. ശരീരത്തിലെ ജീവകോശങ്ങള്‍ ആ തീക്ഷ്ണതയില്‍ വിറങ്ങലിക്കുന്നു, ഇന്ന്. വിറങ്ങലിച്ചു പോകുന്നത് ശരീരകോശങ്ങള്‍ മാത്രമല്ല ചിലപ്പോള്‍ മനസ്സും. കഴിഞ്ഞ ദിവസം സ്കൂളില്‍ പോകാന്‍ കാറിന്റെ വരവും കാത്തു നില്‍ക്കുമ്പോള്‍ കുട്ടി അകത്തു തന്നെ ഇരുന്നു. തണുപ്പ് സഹിക്കാന്‍ വയ്യ എന്നും പറഞ്ഞ്‌ ... അങ്ങനെ അങ്ങനെ നില്‍ക്കെ പെട്ടെന്ന് ഞാന്‍ കുട്ടിയുടെ ചിരി പിന്നില്‍ കേട്ടു.. കളിപ്പിക്കാന്‍ എന്റെ പുറകില്‍ നില്‍ക്കുന്നു എന്ന തോന്നലില്‍ ഞാന്‍ ശബ്ദത്തോടെ ചിരിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ ആരുമില്ല.. ദിവസവും ഞങ്ങളുടെ മുന്നിലൂടെ കടന്നുപോകാറുള്ള ഒരച്ഛനും മകളുമുണ്ട്(അറബ് കുടുംബം) അവര്‍ ഞെട്ടി തിരിഞ്ഞു നോക്കി. വല്ലാതായിപ്പോയ  ഞാന്‍ ആ ചിരി അവസാനിപ്പിക്കാതെ വീട്ടിലേക്കു തിരിച്ചോടിക്കയറി. പിന്നെ അതും  പറഞ്ഞ്‌ ഞങ്ങള്‍ കുറെ ചിരിച്ചു..എന്തേ എനിക്കങ്ങനെ തോന്നിയത്? ഞാന്‍ വ്യക്തമായി കേട്ട ശബ്ദം എന്തായിരുന്നു

അന്ന് മോറല്‍ സയന്‍സ് ക്ലാസ്സില്‍ ഞാന്‍ പറഞ്ഞ്‌ തുടങ്ങിയത്  spiritual intelligence -നെ കുറിച്ചായിരുന്നു. spirit എന്ന വാക്ക് എപ്പോഴും ദൈവം എന്നതില്‍ തുടങ്ങണം എന്നോ  ഒടുങ്ങണം എന്നോ  ഇല്ല.. ദൈവം എങ്ങനെ ആണ് മനുഷ്യമനസ്സില്‍ നിന്നു സൃഷ്ടിക്കപെട്ടത്‌.. എന്ന് തുടങ്ങി ഒരു 40 മിനിറ്റ് നീണ്ടു നിന്ന ഒരു നീണ്ട പ്രസംഗം .. പ്രചോദനം രാവിലത്തെ ആ ശബ്ദമായിരുന്നു.
                          (10 ഫെബ്രുവരി 2011)







                                     

Thursday, 13 January 2011

ഇന്നെന്റെ സങ്കടം !!!

എന്തു കൊണ്ടാണ് ഈ കുട്ടികള്‍ മനസ്സില്‍ സ്വതന്ത്ര്യം ഇല്ലാത്തവരും പുറമെ 

സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടൂന്നവരുമാകുന്നത്? എന്തുകൊണ്ടാണ്  
അവര്‍ ശാസനകളെ സ്നേഹിക്കുന്നത്? ആരാണ് ക്ലാസ്സ് മുറികളിലെ 

സ്വതന്ത്രമായ അന്തരീക്ഷത്തിന്റെ അത്യാഹ്ലാദങ്ങളെ കുറിച്ച് അവര്‍ക്കു

പറഞ്ഞു കൊടുക്കുക ???!! എനിക്കതിന് ആവുന്നില്ലല്ലൊ
              
                                                              (13 ജനുവരി 2011)






                                                                                         

Wednesday, 22 December 2010

ഒരു പരിഭാഷാശ്രമം

ഹരിഹരന്റെ "ഹാത്ത് മേം...." എന്ന ഗസല്‍ പരിഭാഷപ്പെടുത്താനുള്ള ശ്രമം. അതൊരു വിഡ്ഢിത്ത ശ്രമമാണ് എങ്കിലും.

വാക്ക്-വാക്കു പരിഭാഷപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഈണം കിട്ടില്ല ഈണം കിട്ടിയാല്‍ വാക്കുകളുടെ മനോഹാരിത ഇല്ല.അല്ലെങ്കിലും ആ ഗസലിന്റെ ഭംഗിയും ആകര്‍ഷണവും വാക്കുകളില്‍ മാത്രമല്ലല്ലോ, ഈണംശബ്ദസൌന്ദ ര്യം എല്ലാം ചേര്‍ന്നതാണല്ലോ.. 

     
    " കയ്യിലെന്‍ കൈകള്‍ ചേര്‍ത്തെടു-
                    ത്തീ വാക്കെനിക്കേകൂ
           പിരിഞ്ഞു പോകില്ലകലെ,യെന്നുമരികില്‍,
                   നീ വാക്കെനിക്കേകൂ
                                            (കയ്യിലെന്‍ ....)
          മാറുമീ കാലമെന്‍ പ്രേമമേ നീ 
                 മാറൊലാ ....ജീവനില്‍ 
           പെയ്യുമീ മാരി തന്‍ പ്രേമത്തില്‍  
                 ഈ വാക്കെനിക്കേകൂ  
                                                       (പിരിഞ്ഞു പോകില്ല ......) 
           മാറുമീ ലോകവും ശീലവും ..
                   കാലത്തിന്‍ താളത്തില്‍    
            മാറ്റൊലാ നീയീ പ്രേമ- താള 
                   മീ വാക്കെനിക്കേകൂ    
                                                       (പിരിഞ്ഞു പോകില്ല ..........)                              
            മാഞ്ഞു പോം വാക്കുകള്‍, കൊഴിഞ്ഞു പോമോ 
                   പ്രേമത്തിന്‍ സ്വപ്നവും 
            മായ്ക്കില്ലീ   മാധുര്യം കോര്‍ക്കുമോര്‍മകള്‍
                      വാക്കെനിക്കേകൂ        
                                                           (പിരിഞ്ഞു പോകില്ല .....) 

                      ( 22 ഡിസംബര്‍ 2010 )


   
                                  

Saturday, 20 March 2010

സുഹൃത്തുക്കളും ഞാനും

സുഹൃത്തുക്കള്‍ ആരാണ് എനിക്ക് എന്നു എഴുതി വയ്ക്കാന്‍ ശ്രമിക്കയാണ് ഞാന്‍...... അല്ലെങ്കില്‍ മനസ്സിലാക്കാന്‍..............

ഈ പ്രപഞ്ചം എത്ര വലുതാണോ അത്രയും വലുതല്ലേ നമ്മുടെ ഓരോരു ത്തരുടെയും മനസ്സും ??!! എത്രയെത്ര ഭാവങ്ങള്‍.... ചിന്തകള്‍, വികാരങ്ങള്‍ !!!!!എത്ര കാഴ്ച്ചകളും അനുഭവങ്ങളും വേണ്ടി വരും സന്തോഷത്തിന്റെ, ആനന്ദത്തിന്റെ തലത്തിലെത്താന്‍??!!!എത്രയായാലാണ് സങ്കീര്‍ണമായ ഈ സ്വഭാവവൈവിധ്യങ്ങള്‍ തൃപ്തിയടയുക??? അപ്പോള്‍......... സ്വഭാവവിശേഷങ്ങ ളുടെ നൂലിഴകള്‍ പുറത്തേക്കു നീട്ടുകതന്നെ. 

അത്തരം ഒരു നൂലിഴ ഉണ്ടല്ലോ ഓരോ സൌഹൃദത്തിനുമിടയില്‍.. തമ്മില്‍ കാണുന്ന കുറെ സ്വഭാവസാമ്യങ്ങളാല്‍ കനക്കുന്ന നൂലിഴ. ഇഴകളേറുകയും ഇഴയടുപ്പം കൂടുകയും ചെയ്യുമ്പോള്‍ മനോഹരമായിപ്പോകുന്ന വര്‍ണ്ണനൂലിഴ.



വാക്കുകള്‍ കൈമാറുമ്പോള്‍ ചിന്തകള്‍ ഒരേ തലത്തിലാവാന്‍ തുടങ്ങുമ്പോള്‍ ഞാനറിയാറുണ്ട്‌ എന്റെ ഉള്ളിലെ ഓ രോ അണുവും ഉന്മാദത്താല്‍ കമ്പനം ചെയ്യുന്നത്. നമ്മള്‍ നിര്‍ത്താതെ യാത്ര കളിലാവും, വാക്കുകള്‍ പുഴ പോലെ ഒഴുകും.പരസ്പരം എറ്റവും നല്ല ശ്രോ താക്കള്‍ എന്നതുകൊണ്ട് അവസാനിക്ക രുതേ എന്നു മോഹിക്കുന്ന ഒരു സ്വ പ്ന സഞ്ചാരത്തിലാവുമപ്പോള്‍.. ഈ സ്വപ്‌നങ്ങള്‍ തരുന്ന കരുത്തല്ലേ യ ഥാര്‍ഥ ജീവിതത്തിലെ ഊഷരതയെ കടന്നുപോകാന്‍ സഹായിക്കുന്നത്?

ജീവിത യാഥാര്‍ഥ്യങ്ങളുടെ പരുക്കന്‍ ലോകത്തിലൂടെ സ്വപ്നങ്ങളുടെ കൂട്ടില്ലാതെ നടന്നാല്‍ വരണ്ടുപോകും മനസ്സ്. ചുറ്റുമുള്ള ലോകത്തോട് ഒരു സ്നേഹവാക്കു പോലും പറയാനില്ലാതെ ആകും. ഒരു മഴയ്ക്കും വാക്കുകളുടെ പടുമുള പോലും പൊട്ടാത്ത ഊഷരഭൂമിയാകും ഉള്ള്. യാഥാര്‍ഥ്യങ്ങളെ അപ്പാടെ അംഗീകരിക്കയേ വേണ്ടൂ എന്ന കുഞ്ഞേട്ടന്റെ വാദത്തോട് യോജിക്കാന്‍ വയ്യ എനിക്ക്. ഈ യാഥാര്‍ഥ്യത്തോട് ചേര്‍ക്കാന്‍ ഒരു നുള്ളു സ്വപ്നം കിട്ടിയാല്‍ മതി എന്നാണ് ഞാന്‍ കുഞ്ഞേട്ടനോട് കലഹിക്കുക.

സുഹൃത്തുക്കള്‍ പലപ്പോഴും എനിക്കു വ്യക്തികള്‍ പോലുമല്ല.എന്റെ സ്വപ്നമാണ്.എന്നില്‍ വാക്കുകളുടെ ഉറവ കിനിക്കുന്ന നിറവ്.
ശക്തമായ ഊര്‍ജ്ജപ്രവാഹം....നൈരന്തര്യജീവിതത്തിന്റെ ആവര്‍ത്തന നിമിഷങ്ങളില്‍ നിന്നു എന്നെ ഒപ്പിയെടുത്ത് സ്നേഹനിറവിന്റെ കൈലാസത്തിലെത്തിക്കാന്‍ കഴിവുള്ള ഊര്‍ജ്ജപ്രവാഹം ....

സുധയെ ശുഭ്രവും ശുദ്ധവും സ്വച്ഛവും ആയ മനസ്സുള്ളവളാക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളേ, പറയാനേറെയുണ്ട്.നമുക്കു യാത്ര തുടരാം .

                                                ( 20 മാര്‍ച്ച് 2010)





                                          

Tuesday, 9 March 2010

മഞ്ഞു പ്രഭാതം


ഇന്നത്തെ പ്രഭാതം മഞ്ഞു കൊണ്ടു തിരശ്ശീലയിട്ടതായിരുന്നു.കണ്ണിനു തൊട്ടുമുന്നിലെ കാഴ്ച്ചകള്‍ പോലും അദൃശ്യമാക്കിക്കൊണ്ട് മഞ്ഞ് മൂടിക്കിടന്നു. ഞാനും കുട്ടിയും മഞ്ഞില്‍ മദിച്ചു നടന്നു. വെറുതെ സംസാരിച്ചു അന്തരീക്ഷത്തില്‍ പുകപടലങ്ങള്‍ തീര്‍ത്തു. ദൂരെ ദൂരെ മാറി നിന്നു ഒളിച്ചു കളീച്ചു. ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍....എന്നു അതിലടങ്ങിയ ദുഖഭാവത്തെ മറന്ന് ഉന്മത്തതയുടെ ലഹരിയില്‍ ചൊല്ലി. മഞ്ഞില്‍ അലിഞ്ഞലിഞ്ഞ് പൊട്ടു പോലെ ആകുന്നു എന്നു സങ്കല്‍പ്പിച്ചു. കടന്നുപോകുന്ന കാറുകള്‍ക്കും മൂടിപ്പുതച്ച അപൂര്‍വം മനുഷ്യര്‍ക്കും മീതെ മഞ്ഞില്‍ പറന്നു നടന്നു. അലസമായി പാറി, കളിയായി...കാറിനു മീതെ ചെന്നു വീണപ്പൊള്‍ മഞ്ഞിനിത്ര ഭാരമോ എന്നു ഉള്ളിലിരുന്നവര്‍ വിറളി പിടിച്ചപ്പോള്‍ ഞങ്ങള്‍ ഉറക്കെ ചിരിച്ചു. ചിരിച്ചതു മഞ്ഞു പോലെയായിരുന്നു. പിന്നെ ഞങ്ങളെ കൊണ്ടു പോകാന്‍ കാര്‍ വന്നപ്പോള്‍, സ്വപ്നം വിട്ടു ഞങ്ങള്‍ കാറില്‍ കയറി. എന്നിട്ടു ചില്ലിലൂടെ മഞ്ഞിനെ തൊട്ടു

                      (09 മാര്‍ച്ച്‌ 2010)