Tuesday, 27 October 2015

ഓര്‍മ്മകളുടെ നിലാവ്



ഓര്‍മ്മയുടെ ഒരു നൂല്‍വരമ്പിലൂടെയാണ്

ഞാന്‍ നിന്നിലെത്തിയത്

നിലാവിന്റെ ലോകത്ത്.


പൊഴിഞ്ഞിറങ്ങുന്ന,

ഓര്‍ത്തോര്‍ത്ത് വെളുത്തു പോയ

ഓര്‍മ്മകളുടെ നിലാവ്

നനുത്ത നൊമ്പരചീളുകള്‍

ഇരുളലകളാവുമ്പോള്‍

പതഞ്ഞു വീഴുന്ന

നിന്നോര്‍മ്മകളുടെ വെളുപ്പ്


നിന്റെ വെളുത്തുപോയ ഓര്‍മ്മകളാണ്

ഉള്ളിലെ ഇരുളിനെ കാട്ടിത്തന്നത്‌

ഇരുളില്‍ ഒറ്റയായപ്പോഴായിരുന്നു

നിന്റെ നഷ്ടം ഞാന്‍

കരഞ്ഞു തീര്‍ത്തത്





Friday, 2 October 2015

മനസ്സിലെ സ്വപ്നക്കാട്

     
            


ചെടിച്ചെട്ടിയിലെ
ചെടിയെ പോലെയാണിപ്പോള്‍
ജീവിതങ്ങള്‍.

വിശ്വാസത്തിന്റെ
ഒരു പിടി മണ്ണില്‍
ആഴ്ന്നിറങ്ങിയ വേരുകളിലാണ്
നിവര്‍ന്നു നില്‍ക്കുന്നത്.
വലിച്ചെടുക്കുന്ന വെള്ളത്തില്‍
സ്നേഹത്തെക്കാള്‍
നിറയുമന്നജങ്ങള്‍
വെയിലും മഞ്ഞും, മഴയും
തട്ടാതെ, തളര്‍ത്താതെ
പുഴുക്കുത്തുകള്‍ വീഴാതെ
കാക്കും കാവലാള്‍
ചെറിയ പൊക്കത്തില്‍ തന്നെ   
വലിയ ലോകത്തെ അളക്കും,
പണയം വയ്ക്കപ്പെട്ട മനസ്സുകള്‍

കൊഴിഞ്ഞു വീഴുന്ന മോഹങ്ങളുടെ
ഇലകളോട്,
അളിഞ്ഞലിഞ്ഞു ചേരുന്നതെ-
ന്നിലേക്ക് തന്നെയെന്നൊരു
സാന്ത്വന വാക്കിന് മുന്‍പേ
പെറുക്കിയകറ്റും
മണമില്ലാത്ത കാറ്റ്
ഇലക്കൈകളില്‍ ഒളിച്ചു കളിക്കുന്ന
മഞ്ഞു തുള്ളിയോ
ഇറ്റു വീഴുന്ന
മഴയുടെ സ്നേഹമോ ആണ്  
ഋതുഭേദങ്ങളെ
പറഞ്ഞു തരിക

അപ്പോഴെല്ലാം –

കാടിന്റെ കാറ്റിനെന്തൊരു
മണമെന്നു പുലമ്പാറ്
മുല്ലയാണ്

“ആഴിയോളം ആഴമുള്ള
മണ്ണിലെ നീണ്ട വേര്
പൊങ്ങി നിവരാന്‍
സ്വാതന്ത്ര്യത്തിന്റെ
അനന്തമായ ആകാശം
കാട്ടുമരങ്ങള്‍ക്കും വള്ളിപ്പടര്‍പ്പുകള്‍ക്കും,
കാട്ടുജീവി കുലങ്ങള്‍ക്കുമിടയിലെ
അതിജീവന പാഠങ്ങള്‍ “

ഈട്ടം കൂട്ടി വച്ചയീ
സ്വപ്നക്കാടിന്റെ
തീക്ഷ്ണമണമാണ്‌
വെണ്‍നിലാവ് തലോടി
വെളുപ്പിച്ചിട്ടും
മായാതെ നിന്നതെന്ന്
മുല്ല പിന്നെ ചിരിയ്ക്കും

ഞാന്‍ മോഹിക്കും
  ഓരോ ചെടിയില്‍ നിന്നും
മോഹവേരുകള്‍ പൊട്ടി മുളച്ച്
  ചട്ടിയെ തുളച്ച്
പുറത്തേയ്ക്ക് നീണ്ട്,
മണ്ണിലാഴ്ന്ന്,
ഭൂവിന്റെ മാറില്‍ തൊട്ട്
മോഹവള്ളികളും ശാഖകളും
പടര്‍ന്നു പടര്‍ന്നു കേറി
ആകാശത്തോളം നിവര്‍ന്നൊ-
രുക്കുന്ന കാടിന്റെ

നടുവിലാകണം എന്റെ നാട് 

Wednesday, 3 June 2015

ഓര്‍മ്മകളിലെ ബിംബരൂപങ്ങള്‍










ഏകാന്തത ,
ഓര്‍മ്മക്കൂട്ടങ്ങളില്‍
അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച്
രൂപങ്ങള്‍ തീര്‍ക്കുന്ന
പണിശാലയാണ്

ശബ്ദഘോഷങ്ങളില്ലാത്ത
അക്ഷരരൂപങ്ങളിലാണ്,
മൌനത്തിന്റെ
ധ്യാനാത്മകതയിലാണ്,
ഓര്‍മ്മകളുടെ
മുള പൊട്ടുന്നതിന്റെ ചാരുത
കാണെക്കാണെ
പടര്‍ന്നൊലിച്ച്
മഴവില്‍ വര്‍ണ്ണങ്ങളില്‍
രൂപം വച്ച്
ജീവന്‍ വച്ച്
മനസ്സില്‍ നിറയുന്നതിന്റെ സൌന്ദര്യം

ഒരു മൌനം തീര്‍ത്ത
മയില്‍‌പ്പീലിയാണ് 
നീ ചൂടിയത്
മയില്‍‌പ്പീലി വര്‍ണ്ണങ്ങളില്‍
നിന്നൂറിയൊലിച്ച
നിറങ്ങള്‍ തീര്‍ത്തതാണ്
നിന്റെ മഞ്ഞ പട്ടുടയാട
നിന്‍ കരിനീല വര്‍ണ്ണം
സ്നേഹാക്ഷരങ്ങളുടെ 
ഞാവല്‍പ്പഴങ്ങളായിരുന്നു.
ഓടക്കുഴലും കൂടി
ചേര്‍ന്നപ്പോഴായിരുന്നു
നീ ബിംബരൂപമായത്

ശബ്ദഘോഷങ്ങളുടെ
അക്ഷരത്തിരകളില്‍
പിന്നെ നീ
തെന്നി തെന്നി
ദൂരെ ...

അതെന്നും അങ്ങനെയാണ്
ബിംബങ്ങളെ
പേറാന്‍ മനസ്സില്ലെനിയ്ക്ക് 


Saturday, 18 April 2015

ഒരു അത്താണിയുണ്ടോ?


Image result for അത്താണിയും മനസ്സും

ഒരു അത്താണിയുണ്ടോ?
വഴിയരികിലെങ്ങാനും

മനസ്സിലേറ്റാന്‍ വയ്യാത്ത
മര്യാദകളുടെ ഭാരം കൊണ്ട്
മുതുകു വളഞ്ഞിരിക്കുന്നു.
കാലടികളില്‍ ഞെരിഞ്ഞമരുന്ന
മുള്ളുകളുടെ വേദന
അറിയാതെയായിരിക്കുന്നു.

വഴിവിളക്കുകള്‍ തെളിയുന്നില്ല തീരെ
നടപ്പാതകളില്‍
സംസ്കാര പഠനങ്ങളുടെ
കൂര്‍ത്ത നോട്ടങ്ങളാണ്
വഴി കാട്ടുന്നത്
വഴിയേറെ പോന്നിരിക്കുന്നു

ഒരു അത്താണിയുണ്ടോ?
ഇതൊന്നിറക്കി വച്ച്,
മുതുകൊന്ന് നിവര്‍ത്തി,
അലസമായി
ചെന്നെത്തണം
ഞാന്‍ ഞാനാകുന്ന ലോകത്തേക്ക് 

Tuesday, 17 February 2015

അസ്തിത്വം തേടുന്ന വാക്കുകള്‍



ശ്രോതാക്കളില്ലാതെ
അന്തരീക്ഷത്തില്‍
അലിഞ്ഞില്ലാതാവുന്ന വാക്കുകള്‍
അനാഥര്‍

ചിരിയുടെ മഷി തീര്‍ന്ന
പേന കൊണ്ടെഴുതുന്നവ
തെളിഞ്ഞില്ലെങ്കിലും
കടലാസില്‍ പതിയും
അവയുടെ ഹൃദയമിടിപ്പ്‌
പക്ഷെ
ആരും കാണില്ല

ആര്‍ത്തു വിളിച്ചാലും
ശബ്ദം ചേരാതെ
തൊണ്ടയില്‍
കുരുങ്ങിക്കിടക്കും
അവയുടെ ജീവന്‍

വാക്കുകള്‍
അനാഥമാവുമ്പോഴാണ്
രൂപം
അസ്തിത്വം തേടുക

അപ്പോഴാണ്‌
ജീവിതം
സമരമാവുക

Saturday, 6 December 2014

മനസ്സിലെ മറവിയുടെ മണം

FB Post- 6 December, 2014





കാലത്ത്, കുളിച്ചുദിച്ച
സൂര്യന്‍ വഴി കാണിച്ചു
തന്നതാണീ കുളത്തിലേക്ക്‌
ഓര്‍മ്മകളുടെ തണുപ്പിലേക്ക്.

മറവിയുടെ കാട്ടുപൊന്ത-
കളാണ് വഴി നീളെ,
പണ്ട്, സ്വര്‍ണ്ണലരിപ്പൂക്കള്‍
തീര്‍ത്ത രാജപാതയിലിന്ന്
കാറ്റിനും വേണ്ടാത്ത
കരിയിലകളാണ്,കത്താന്‍
ഊര്‍ജ്ജം പേറാത്ത
നനഞ്ഞു കരിഞ്ഞോര്‍മ്മകള്‍

വഴിയില്‍ പിതൃക്കളുറങ്ങും
മണ്ണില്‍ വാനോളം വളര്‍ന്ന
പുല്ലുകള്‍, അടുത്താല്‍ മുറിയും
വേദന തിന്നും മനസ്സും ശരീരവും

കൊക്കര്‍ണ്ണിയിലെ സ്ഫടിക
ജലത്തില്‍ അടിഞ്ഞൂറിയ ചേറ്
ഓര്‍മ്മകള്‍ ഒന്നാകെ മറഞ്ഞു
പോയ ചേറിന്‍പുതപ്പ്‌

കുളിരുന്ന വെള്ളം, പുതഞ്ഞ
ചേറില്‍ കാല്‍ തൊട്ടപ്പോള്‍
കുമിളകളായി ചിരിച്ചുണര്‍ന്ന
ഓര്‍മ്മകളുടെ നനുത്ത സ്പര്‍ശം
മോഹിച്ചിട്ടും, മുങ്ങി നിവരാതെ
പുതഞ്ഞു പോയെന്‍ ശരീരം

കരിയിലകളില്‍ നനവിന്‍
പളുങ്കുമണികളുതിര്‍ത്ത്
പരിഭവങ്ങളുറക്കെപ്പറഞ്ഞ്
നാട്ടുമാങ്ങ തന്‍ മണം കൊതിച്ച്
കാലടികള്‍ തീര്‍ത്ത വഴിയെ പോകവേ

കാട് പടര്‍ന്ന മനസ്സ് പേറുന്ന
മണമൊന്നേയൊന്ന്,
ഓര്‍മ്മകളെ മറച്ച
ചേറിന്‍ മണമെന്ന
അറിവിന്റെ പുല്‍നാമ്പ് വരഞ്ഞ
മുറിവിന്റെ വേദനയിലാണ്
ഞാനിന്നു കരഞ്ഞത്

Tuesday, 2 December 2014

ഒരു സ്വപ്നത്തിന്റെ ചിറക്
















അടച്ചിട്ട മുറികള്‍ക്ക്
അസ്വാതന്ത്ര്യത്തിന്റെ മണമുണ്ട്.
കാലില്‍ ചങ്ങലയില്ലെങ്കിലും
ലക്ഷ്മണരേഖകള്‍ വരയ്ക്കുന്ന
നോട്ടങ്ങളുണ്ട്.

പക്ഷികളെ പോലെ പാറാന്‍
നനുത്ത ചിന്തകളുടെ തൂവലും
മനസ്സൊന്നു തളര്‍ന്നാല്‍
പറന്നിറങ്ങാന്‍
ഒരല്പം സ്നേഹത്തിന്‍ മണ്ണും
അതിര്‍ത്തികള്‍ തിരിക്കാത്ത
സൌഹൃദത്തിന്റെ ആകാശവും മതി,
ചതുരക്കള്ളികള്‍
വിലയ്ക്ക് വാങ്ങേണ്ടെനിയ്ക്ക്

ഈയൊരു രാത്രി കൂടി കടന്നാല്‍
പകല്‍ വെളിച്ചത്തില്‍
പറന്നുയരാനുള്ള മോഹ-
മാണെന്റെ ചിറക്