Wednesday, 8 January 2014

ദൃശ്യം ( സിനിമ)- ഒരു വിയോജനക്കുറിപ്പ്


ഏറെ കൊണ്ടാടപ്പെട്ട ദൃശ്യം എന്ന സിനിമ കാണാന്‍ പോയത് ഇന്നലെയാണ്. മിക്കവാറും ഒഴിഞ്ഞു കിടക്കാറുള്ള സീറ്റുകള്‍ മുഴുവന്‍ ഇന്നലെ നിറഞ്ഞിരുന്നു. ആകാംക്ഷയോടെ കാത്തിരുന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ സംശയിച്ചു എന്തുകൊണ്ടാണ് ഈ സിനിമ ഇത്രയേറെ ആഘോഷിക്കപ്പെട്ടത്‌?വിഷയത്തിന്റെ പ്രാധാന്യം ? (പ്രാധാന്യമുള്ളത് തന്നെ. പക്ഷെ ആ വിഷയത്തെ സമീപിക്കേണ്ടത് ഇങ്ങനെയാണോ?), സാങ്കേതികത? ( അതില്‍ എനിക്കറിവു തീരെയില്ല), അഭിനയത്തികവ്? (അത് ഞാന്‍ കണ്ടില്ല ആരിലും,ആ കൊച്ചുപെണ്‍കുട്ടിയിലൊഴിച്ച്).

അത്യന്തം നെഗറ്റിവ് ആണ് ഈ സിനിമ, സ്ത്രീവിരുദ്ധവും.


ഒരമ്മ എന്ന നിലയില്‍ എന്നെ ഭയപ്പെടുത്താന്‍ ആയിട്ടുണ്ട് സിനിമക്ക്. പലപ്പോഴും വളരെ നെര്‍വസ്സ് ആയി ഇറങ്ങിപ്പോരാന്‍ തോന്നുന്നത്രയും ശക്തമായ ഒരു കഥാതന്തു അല്ലെങ്കില്‍ വിഷയം അതിലുണ്ട്. എന്റെ കുട്ടിയുമൊത്തു സ്വതന്ത്രമായി ഇറങ്ങി നടക്കാനും മകളെ ഒറ്റയ്ക്ക് പുറത്തേയ്ക്കും കൂട്ടായ്മകളിലേക്കും വിടാനും പേടിക്കേണ്ടതുണ്ടോ എന്നൊന്ന് ഭയന്ന് പോയി എന്നിലെ അമ്മ മനസ്സ്. ഇത്തരം ഭയത്തെ മുന്നറിയിപ്പുകളായി മകള്‍ക്ക് പകരും ഓരോ അമ്മയും. വളര്‍ച്ചയുടെ ഓരോ പടവിലും ഇത്തരം മുന്നറിയിപ്പുകളിലൂടെ, മുന്‍ധാരണകളിലൂടെ കടന്നുപോകുന്ന ഓരോ പെണ്‍കുട്ടിയും എങ്ങനെയായിരിക്കും ഒരു പുരുഷനെ കാണുക? തന്റെ സഹജീവിയായിട്ടോ അതോ എപ്പോള്‍ വേണമെങ്കിലും രൂപം മാറാവുന്ന ഒരു ദുഷ്ടമൃഗമായിട്ടോ?

എപ്പോഴും ആരുടെയൊക്കെയോ സംരക്ഷിത കവചങ്ങളില്‍ കുരുങ്ങിക്കിടന്ന് ഒരു പരീക്ഷണത്തെയും നേരിടാന്‍ കെല്‍പ്പില്ലാത്ത കുറെ പെണ്‍ജന്മങ്ങളെ സൃഷ്ടിക്കലാണോ ഇത്തരം സിനിമകള്‍ കാണിക്കുന്ന സാമൂഹ്യ പ്രതിബദ്ധത? തനിക്കു നേരെ നീണ്ടു വരുന്ന ഭയപ്പെടുത്തുന്ന ഒരു ആപത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന ഒരു പാഠവും ഈ സിനിമ നല്‍കുന്നില്ല. പകരം ജീവിതാവസാനം വരെ നീണ്ടു പോയേക്കാവുന്ന കുറെ കുരുക്കുകള്‍ ഉണ്ടാക്കി വയ്ക്കുക മാത്രമാണ് ചെയ്യുന്നത്..

അത്യന്തം സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സിനിമയില്‍ ഉടനീളം കാണാം. പെണ്ണ് എന്നാല്‍ അടുക്കളക്കാരി മാത്രമെന്ന്, അതിലപ്പുറം ലോകവിവരമൊന്നും അവള്‍ക്കുണ്ടാവില്ലെന്ന് മോഹന്‍ലാലെന്ന നായകന് വേണ്ടി എഴുതിയുണ്ടാക്കിയ സീനുകളില്‍ പല തവണ ആവര്‍ത്തിക്കുന്നുണ്ട്. നിരാശപ്പെടേണ്ട ഇനി സ്ത്രീകള്‍ എന്ന മട്ടില്‍ മുന്നില്‍ കൊണ്ട് നിര്‍ത്തുന്ന ആശാ ശരത്-ന്റെ ഗീതാ പ്രഭാകര്‍ എന്ന പോലീസുദ്യോഗസ്ഥയോ, നായകന്‍റെ created story, ഗിമ്മിക്കുകള്‍ തിരിച്ചറിയാനുള്ള ബുദ്ധിവൈഭവം കാണിക്കുമ്പോള്‍ പോലും സ്വന്തം മകനെ കണ്ണടച്ച് വിശ്വസിക്കുന്ന പുത്രസ്നേഹിയായ അമ്മയാകുന്നു. എല്ലാം കൃത്യമായും വ്യക്തമായും ചിന്തിക്കാന്‍ പുരുഷന്‍ തന്നെ വേണം.. (പലപ്പോഴും കുങ്കുമപ്പൂവ് എന്ന സീരിയല്‍ നടിയുടെ ഭാവഹാവാദികളില്‍ നിന്ന് രക്ഷപ്പെട്ടിട്ടുമില്ല ആശാ ശരത്). നായക കഥാപാത്രത്തിനു മുകളില്‍ നില്‍ക്കുന്ന മോഹന്‍ലാലെന്ന ഇമേജ് കളങ്കിതമാകാന്‍ പാടില്ലാത്ത ഒരു നായകനെ കൂടി സൃഷ്ടിച്ചു വീണ്ടും എന്നല്ലാതെ എന്തുണ്ട് ഈ സിനിമയില്‍ പറയാന്‍?

സൂര്യനെല്ലി പെണ്‍കുട്ടി അനുഭവിക്കുന്ന നീതി നിഷേധം, തെളിവില്ലാതെ പോയ ഐസ്-ക്രീം പാര്‍ലര്‍ കേസ്,  കേസില്‍ നിന്ന് പിന്മാറാന്‍ വിതുര പെണ്‍കുട്ടിയെ നിര്‍ബന്ധിതയാക്കുന്ന സാഹചര്യസമ്മര്‍ദ്ദങ്ങള്‍, ഡല്‍ഹി സംഭവം ഇതെല്ലാം ഒരു സ്ത്രീ വിരുദ്ധ സമൂഹത്തിന്റെ സൃഷ്ടികളാണ്.  സുനിതാ കൃഷ്ണന്റേത് പോലെയുള്ള ഒരു അതിജീവനത്തിന്റെ കഥയും പറയാന്‍ ഇഷ്ടപ്പെടാത്ത പത്ര-ചാനല്‍ മാധ്യമങ്ങളും , പിന്നെ ഇത്തരം സിനിമകളും എല്ലാം ചേര്‍ന്ന് നിലനിര്‍ത്തുന്ന അതേ സമൂഹത്തിലാണല്ലോ ഞാന്‍ എന്റെ മകളെ വളര്‍ത്തേണ്ടത് എന്ന ദുഃഖം വാക്കുകളില്‍ ഒതുക്കാന്‍ ആകാത്ത വിധം അസഹ്യമാവുന്നു.


അതിനാല്‍ ദൃശ്യം എന്ന സിനിമയെ എന്റെ കാഴ്ചകളില്‍ നിന്നെടുത്തു ഈ ലോകത്തിന്റെ ചവറ്റു കൊട്ടയില്‍ നിക്ഷേപിക്കയാണ് ഞാന്‍. കൂടെ ഈ സിനിമയെ കൊണ്ടാടുന്ന ഓരോരുത്തരോടുമുള്ള എന്റെ പ്രതിഷേധവും അറിയിക്കുന്നു.

Thursday, 21 November 2013

എന്റെ ഒരു ദിവസത്തിന്റെ തുടക്കം ..



ഫ്ലാറ്റിന്റെ ജനലിലൂടെ ദൂരെയുള്ള കടലിലേക്ക്‌ നോക്കി,“അതാ കാണുന്നു ഒന്ന്, രണ്ട്, .... ഇന്ന് അഞ്ചായി ട്ടോ എന്നിങ്ങനെ എണ്ണം പിടിച്ച്  അച്ഛനും മകളും കൂടി പറഞ്ഞു കൊതിപ്പിക്കുന്ന കപ്പലുകളെ കാണാന്‍ ചാഞ്ഞും ചെരിഞ്ഞും കണ്ണു തിരുമ്മിയും ഒക്കെയുള്ള വൃഥാശ്രമങ്ങളി ലൂടെയാണ് ഈയിടെ എന്റെ പ്രഭാതക്കാഴ്ചകള്‍ തുടങ്ങുക.രാവിലത്തെ ചെറിയ തണുപ്പും കയ്യിലെ കപ്പിലെ ചുടുകാപ്പിയും.സുഖകരമാണ് ജനലരികിലെ ഈ നില്‍പ്പ്

കടല്‍, നിറങ്ങള്‍ മാറ്റിക്കളിക്കുന്നുണ്ടാവുമപ്പോള്‍. മഞ്ഞു പുതച്ചു വെ ളുത്ത നിറത്തില്‍ ആദ്യം, ഉദയസൂര്യന്റെ കൈകള്‍ തീര്‍ക്കുന്ന ഒരിളം ചുവപ്പ് പിന്നെ, അത് കഴിഞ്ഞാല്‍ ആകാശത്തിന്റെ  നീല ...

അപ്പോഴേക്കും കടലിനും എന്റെയീ ഫ്ലാറ്റിനുമിടയില്‍ ജീവിതം ചലനാ ത്മകമാവും.ജോലിക്ക് പോകുന്നവര്‍ക്ക് ദ്രുതതാളമാണ്.താഴെ പാര്‍ക്കിങ്ങ് ലോട്ടിലെ കാറുകളുടെ വാതിലുകള്‍ ദ്രുതഗതിയില്‍ തുറക്കുകയും അടയുകയും ചെയ്യും.പിന്നെ ഓരോ വാഹനങ്ങളായി യാത്ര പറയും. അതിനിടയില്‍ സ്കൂള്‍ ബസ്സുകള്‍ കണ്ണു ചിമ്മി ചിമ്മി വന്നു നില്‍ക്കുന്ന കാണാം.റോഡില്‍.. സ്ക്കൂള്‍ ബാഗുകള്‍ ചുമന്നും കൊണ്ട് കുട്ടികളുടെ യാത്ര. (എന്റെ പഴയ വിദ്യാര്‍ഥിനി നൂര്‍ പറയുമായിരുന്നു,  അവര്‍ ബാഗുകളെ ചുമന്നു നടക്കുകയല്ല, ബാഗുകള്‍ അവരെയാണ് ചുമക്കുന്നത് എന്ന് ).ഈ തിരക്കിനിടയിലൂടെ നടന്ന് ഓറഞ്ചു കുപ്പായക്കാരന്‍ ആളുകള്‍ എറിഞ്ഞിട്ട ചപ്പുചവറുകളെല്ലാം തന്റെ കുന്ത മുനയില്‍ കോര്‍ത്ത്‌ കയ്യിലെ ബാസ്കറ്റില്‍ നിക്ഷേപിക്കുന്നതും കാണാം ഇടയ്ക്കു നടന്നു പോകുന്നവര്‍ തമ്മിലുള്ള കുശലാന്വേഷണങ്ങളുമുണ്ട് നാലാം നിലയില്‍ നിന്നുള്ള ഈ കാഴ്ച്ചയില്‍ എല്ലാം ശബ്ദമില്ലാത്ത ചലനങ്ങളാകുന്നു കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ ഒരു വര പോലെ മാത്രം കാണുന്ന സ്ക്കൂള്‍ ബസ്സ്‌ വളഞ്ഞു പുളഞ്ഞ് ഇങ്ങെത്തി പാര്‍വതിയെ കയറ്റി കൊണ്ടുപോകും വരെ നീളും എന്റെയീ രാവിലെയുള്ള ജനലരികിലെ നില്‍പ്പ്







Thursday, 31 October 2013

ഇന്നെന്റെ സമരവീര്യം

"സമൂഹത്തിനു വന്ന രോഗത്തിന് ചികിത്സിക്കണം. അല്ലാതെ അതിനു മീതെ കോട്ട് എന്ന പുതപ്പിട്ടിട്ടു ഒരു കാര്യവുമില്ല. ഒരു വിദ്യാര്‍ഥി പ്രിന്‍സിപ്പാളിനെ വെടി വെച്ചു കൊന്നു, അതിനാല്‍ ഇനി മുതല്‍ എല്ലാ അധ്യാപകരും ബുള്ളറ്റ് പ്രൂഫിട്ടു നടക്കുക എന്ന രീതിയിലാണോ നമ്മള്‍ ഒരു വിഷയത്തെ സമീപിക്കേണ്ടത്" ഇത്തരം പ്രസക്തമായ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു കേട്ടു, കഴിഞ്ഞ ദിവസം മനോരമ ചാനലിലെ നിയന്ത്രണരേഖ എന്ന പ്രോഗ്രാമില്‍, അദ്ധ്യാപകര്‍ കോട്ടിടണോ എന്ന ചര്‍ച്ചയില്‍..

ആണ്‍-പെണ്‍ ശരീര-ചിന്തകളെ മാറ്റി വച്ച് വ്യക്തികളായി സമൂഹത്തില്‍ ഇടപഴകാനുള്ള സ്വാതന്ത്ര്യം, സ്ത്രീക്കും പുരുഷനും ഒരേ സ്വാതന്ത്ര്യത്തോടെ ജീവിച്ചു പോകാനുള്ള അവകാശം എന്നിങ്ങനെയുള്ള വാദങ്ങളുമായി സ്ത്രീ-പുരുഷ സമത്വം എന്നത് നിഷേധിക്കാനാവാത്ത സത്യമായി സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന കാലമാണിത്. ഈ സമയത്തും ശ്രീമാന്‍ എല്‍ദോസ് കുന്നപ്പള്ളി, ശ്രീ. ഇബ്രാഹിം ഖാന്‍ എന്നിവരെ പോലുള്ളവര്‍ എത്തിപ്പെടുന്ന സ്ത്രീ വിരുദ്ധ നിലപാടുകള്‍ ശക്തമായി തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ചര്‍ച്ചയില്‍ മുഴങ്ങിക്കേട്ട അതേ സമരവീര്യത്തോടെ തന്നെ അധ്യാപികമാര്‍ ഒരു പോരാട്ടത്തിനു ഇറങ്ങട്ടെ. അത് വിജയത്തിലെത്തട്ടെ. ആ പോരാട്ടത്തില്‍ അതെ സമരവീര്യമുള്ള മനസ്സുമായി ഈയുള്ളവളും ചേരുന്നു.

                                      

Sunday, 22 September 2013




ഇന്നെന്റെ അച്ഛന്റെ മൂന്നാമത്തെ ശ്രാദ്ധം. ഓര്‍മ്മയായിട്ടല്ല, ഉള്ളിലെ സാന്നിധ്യമായി തന്നെ ഞാന്‍ അറിയുന്ന എന്റെ അച്ഛന് മുന്നില്‍ നമിച്ചു കൊണ്ട് .......

Photo: ഇന്നെന്റെ അച്ഛന്റെ മൂന്നാമത്തെ ശ്രാദ്ധം. ഓര്‍മ്മയായിട്ടല്ല, ഉള്ളിലെ സാന്നിധ്യമായി തന്നെ ഞാന്‍ അറിയുന്ന എന്റെ അച്ഛന് മുന്നില്‍ നമിച്ചു കൊണ്ട് .......

Monday, 16 September 2013

ഇല്ലത്തെ ഓണക്കാഴ്ചകള്‍


            


ഓണനാളുകളിലെ എന്റെ ഇല്ലത്തെ നടുമുറ്റക്കാഴ്ചകള്‍
                             
   












മൂന്നു-നാലു ഇടങ്ങഴി അരി വേണം ഇങ്ങനെ അണിയാന്‍..  അരി അരച്ച് നാലി റയവും നടുമിറ്റവും മുഴുവന്‍ അണിഞ്ഞ് ഓണത്തിനായി ഒരുക്കാന്‍ ഈ വയ സ്സു കാലത്തും അമ്മയ്ക്ക് മടിയില്ല.ആ ഉത്സാഹത്തില്‍ കൂടാന്‍ ഞങ്ങള്‍ക്കും. 

ഓണം അനുഷ്ഠാന പ്രധാനമല്ല ആഘോഷപ്രധാനമാണ് എന്നത് കൊണ്ട് തന്നെ അലങ്കാരങ്ങള്‍ ഏറും.ഈ അരി കൊണ്ടുള്ള അണിച്ചില്‍ അലങ്കാരങ്ങളുടെ ഭാ ഗം തന്നെ.അലങ്കാരങ്ങള്‍ക്ക്  പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉണ്ടാവാം ഇരി ഞ്ഞാലക്കുടയില്‍ എല്ലാ വിശേഷാവസരങ്ങളിലും ഈ അണിച്ചില്‍ പ്രധാനമാ ണ്,ഒരു പറ നിറയ്ക്കുമ്പോള്‍ പോലും. വേളി(കല്യാണം) പോലുള്ള വിശേഷാ വസരങ്ങളില്‍ ചുമരിലും അണിയും.നിറപറ,വിളക്ക്, ആഭരണങ്ങള്‍ തുടങ്ങി എല്ലാ അലങ്കാര വസ്തുക്കളും ചുവരില്‍ അരിമാവ് കൊണ്ടുള്ള ചിത്രങ്ങള്‍ ആവുന്നത് അത്ഭുതത്തോടെ നോക്കി നില്‍ക്കാറുണ്ട് ഞാന്‍.

                     
ഇല്ലത്ത് ഓണത്തിന് പൂക്കളം ഇടാറില്ല, അതുപോലെ തന്നെ മാതേവരെ വയ്ക്ക ലും പതിവില്ല. എന്തുകൊണ്ടെന്ന ചോദ്യമൊന്നും കുട്ടിക്കാലത്ത് മനസ്സില്‍ തോ ന്നിയിട്ടില്ല.ഞങ്ങള്‍ കുട്ടികളുടെ മോഹത്തിന് പൂക്കള്‍ പൊട്ടിച്ചു കൊണ്ടുവന്നാ ല്‍ മുറ്റത്ത് ഇടാന്‍ ആരും വിരോധം പറഞ്ഞിട്ടുമില്ല. പ്രധാന അലങ്കാരങ്ങളും ഒരുക്കങ്ങളും നടുമിറ്റത്തും നാലിറയത്തും ഒതുങ്ങുന്നത് കൊണ്ടാവാം.

നടുമിറ്റത്ത് പൂക്കളത്തിനു പകരം,ചുവപ്പും കറുപ്പും നിറങ്ങള്‍ ഉപയോഗിച്ചു ള്ള ചതുരക്കള്ളികളാണ് പതിവ്.അത്തമാവുമ്പോഴേക്കും ഇഷ്ടികപ്പൊടിയും ക രിക്കട്ട പൊടിച്ചുണ്ടാക്കിയ കരിപ്പൊടിയും രണ്ടു ചിരട്ടകളിലായി അമ്മ റെഡി ആക്കി വച്ചിട്ടുണ്ടാകും.കൂടെ തുമ്പത്ത് തുണി ചുറ്റിക്കെട്ടിയ കുഞ്ഞുവടി ബ്രഷും അത്തത്തിന്‍ നാള്‍ ആണ് ചതുരക്കള്ളികള്‍ വരയ്ക്കാന്‍ തുടങ്ങുക. ഓരോ ക ള്ളിയിലും ഇടവിട്ട്‌ ചുവപ്പ് കറുപ്പ് പൊട്ടുകളും വരയ്ക്കും.ഓരോ ദിവസവും വരച്ചു ചേര്‍ക്കുന്ന കള്ളി ചതുരത്തിന്‍റെ വലിപ്പം കൂട്ടും. ഉത്രാടത്തിന്റെ അന്ന് ഈ ചതുരക്കളത്തിനു മീതെയാണ് അരി കൊണ്ട് അണിയുന്നത്. അതിന്മീതെയാ ണ് വലിയ വാഴയിലയില്‍ പറമ്പ് മുഴുവന്‍ നടന്നു ശേഖരിച്ച തുമ്പച്ചെടി കൂമ്പാ രം കൂട്ടുക.  കള്ളികള്‍ വരയ്ക്കാനും അണിയാനും തുമ്പച്ചെടി ശേഖരിക്കാനും അമ്മയെ സഹായിക്കുക,അമ്മ അല്ലെങ്കില്‍ മുത്തശ്ശി നടുമിറ്റത്ത് നിവേദ്യം കഴി ഞ്ഞു നാളികേരം കൊട്ടുമ്പോള്‍ ആര്‍പ്പു വിളിക്കുക എന്നതില്‍ ഒതുങ്ങിയിരു ന്നു ഞങ്ങള്‍ കുട്ടികളുടെ ചുമതലകള്‍.

വലുതായപ്പോള്‍ ചടങ്ങുകളില്‍ താല്പര്യം കുറയുകയും അലങ്കാരങ്ങളില്‍ കൌതുകം ബാക്കി നില്‍ക്കുകയും ചെയ്തു. അതിനാല്‍ ഈ ആചാരവ്യത്യാ സങ്ങള്‍ എന്തു കൊണ്ടെന്ന ചോദ്യം പിന്നീട് ഉയര്‍ന്നു വന്നതേയില്ല.

                                                2005-ലെ ജ്യോതിഷരത്നം മാഗസിന്‍ 









































ഈ ഫീച്ചര്‍ തയ്യാറാക്കിയവര്‍ ഇല്ലത്ത് വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി നടു മിറ്റം ഓണത്തിനെന്ന പോലെ ഒരുക്കിയും,തലമുറകളിലൂടെ കൈമാറി വ രുന്ന കഥകളും അനുഷ്ഠിച്ചു വരുന്ന ചടങ്ങുകളും അവര്‍ക്ക് പറഞ്ഞു കൊടുത്തും അമ്മ അവരെ സ്വീകരിച്ചു. ചിത്രങ്ങളില്‍ നടുമിറ്റത്തിരിക്കു ന്നത് എന്റെ ചേച്ചിമാരാണ്   


  

Saturday, 1 June 2013

ഇന്നെന്റെ ആകുലത

നാലാം നിലയിലെ ഈ ഫ്ലാറ്റില്‍ നിന്ന് ദൂരെയുള്ള കടല്‍ കാഴ്ചകളിലേക്ക് കണ്ണു പായിച്ചപ്പോഴാണ് കാഴ്ചകളെല്ലാം അവ്യക്തമാണല്ലോ എന്നോര്‍ത്തത്. കാഴ്ചയുടെ വ്യക്തതയ്ക്ക് കണ്ണട വേണമല്ലോ എന്നറിഞ്ഞതും.എന്നിട്ടും ആ അവ്യക്തതയിലും കടലിന്റെ ആഴവും പരപ്പും എന്നെ ഭ്രമിപ്പിക്കുന്നു. ഇതുപോലെ ഓരോ അറിവിന്റെയും ആഴവും പരപ്പും എന്റെ ഈ ചെറിയ കാഴ്ചക്ക് അവ്യക്തമാണല്ലോ എന്ന ബോധത്തിന്റെ വ്യക്തതയാണ് ഇന്നത്തെ എന്റെ തിരിച്ചറിവ്. 

എന്നാണ് എനിക്ക് കാഴ്ചകള്‍ വ്യക്തമാവുക? എന്നാണ് ഞാനെന്റെ കണ്ണുകള്‍ കൊണ്ട് കാണാന്‍ തുടങ്ങുക?
                             

Tuesday, 14 May 2013

ഒരു വലിയ സൌഹൃദത്തിന്റെ ചെറിയ ഒരു ഓര്‍മ്മക്കുറിപ്പ്‌


Photo  Photo

ഇന്ന് മെയ്‌ 14. ഊട്ടിയിലെ ആശ്രമത്തില്‍ വച്ച് ഗുരു നിത്യ ചൈതന്യ യതി എന്ന എന്റെ വൃദ്ധനായ സ്നേഹിതന്‍ മരണത്തിന്റെ നിത്യതയില്‍ ലയിച്ചിട്ട് ഇന്നേക്ക് പതിനാലു വര്‍ഷം തികയുന്നു. പത്ത്-പതിമൂന്നിലേറെ വര്‍ഷങ്ങള്‍ ഞാന്‍ കൊണ്ട് നടന്ന ഒരു നനുത്ത കൂട്ട്. ആ സൌഹൃദത്തിന്റെ ശാന്തിയിലും സമാധാനത്തിലും കഴിഞ്ഞു പോരവേ മനസ്സ് ധരിച്ചു വശായത് എന്നും എന്റെ ചെറിയ കാര്യങ്ങള്‍ക്ക് കാതോര്‍ക്കാനും മറുപടി പറയാനും ഗുരു അപ്പുറത്ത് ഉണ്ടാവുമെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ എഴുതാന്‍ മോഹിക്കുമ്പോഴെല്ലാം എന്റെ ഏറ്റവും വലിയ ശ്രോതാവില്ലെന്ന അറിവിന്റെ മുന്നില്‍ നരച്ചു പോകുന്നു മനസ്സ്.


കാരണങ്ങളൊന്നുമില്ലാതെ ഒരു വെറും കൌതുകത്തിന്മേല്‍ കത്തുകള്‍ എഴുതിത്തുടങ്ങിയതായിരുന്നു ഞാന്‍. “ നിത്യ “ എന്ന കയ്യൊപ്പോടെ കൃത്യമായി എന്നെ തേടിയെത്തിയ മറുപടികള്‍.. പേജുകളോളം നീണ്ടു പോകാറുള്ള എഴുത്തുകളിലൂടെ ഞാന്‍ ആ വലിയ സ്നേഹിതനോട് പറയാറുള്ളത് മുഴുവന്‍ എന്റെയീ ചെറിയ ലോകത്തെ ചെറിയ കാര്യങ്ങളായിരുന്നല്ലോ- വ്യക്തമായ രൂപങ്ങളില്ലാതിരുന്ന സ്വപ്നങ്ങളും ചിന്തകളും, രാവിലെകളില്‍ ധൃതി പിടിച്ചു കുളത്തിലേക്ക്‌ ഓടുമ്പോള്‍ എന്നെ പിടിച്ചു നിര്‍ത്താറുള്ള പുല്ലില്‍ തങ്ങിയ മഞ്ഞിന്‍ പാളിയിലെ മഴവില്ലിനെ കുറിച്ച്, അമ്മയുടെ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ പുഴ കടക്കുമ്പോഴെല്ലാം മണല്‍ കാലിന്നടിയില്‍ ഉണ്ടാക്കുന്ന കിരുകിരുപ്പിനെ കുറിച്ച്, ആരോഹണാവരോഹണങ്ങള്‍ അറിയില്ലെങ്കിലും ആഴത്തിലുള്ള ആസ്വാദനമല്ലെങ്കിലും നാട്ടിലെ അമ്പലത്തില്‍ ഉത്സവക്കാലങ്ങളില്‍ മേളത്തിന് മുന്നില്‍ നില്ക്കു മ്പോള്‍ കാലിന്നടിയിലൂടെ മുകളിലേക്ക് അടിവച്ചു കയറുന്ന മേളത്തരിപ്പിനെ കുറിച്ച്, മനസ്സില്‍ നിറയുന്ന ചെറിയ ചെറിയ കുശുമ്പുകളെ കുറിച്ച്..... ദാ നോക്കൂ, നിങ്ങള്‍ ഒരു കസേര വലിച്ചിട്ടു എന്റെ അടുത്തിരുന്നാല്‍ ഞാന്‍ പറഞ്ഞു പോകുമായിരുന്ന ഒരുപാടൊരുപാട് കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍.. ഇടയ്ക്കൊക്കെ ഇല്ലാത്ത ഗൌരവം നടിച്ചു വിധി, കര്‍മ്മഫലംതുടങ്ങി വലിയ വലിയ കാര്യങ്ങള്‍ എഴുതി വലിയവളാകാന്‍ നോക്കാറുണ്ടെന്നതും ഓര്‍ക്കുന്നു ഞാന്‍. ഏതിനും തന്റെ വടിവില്ലാത്ത ചെറിയ അക്ഷരങ്ങളില്‍ സ്നേഹത്തിന്റെ നീരൊഴുക്കി തന്നിരുന്നു എന്റെ വൃദ്ധനായ സ്നേഹിതന്‍


എഴുത്തുകള്‍ എഴുതിത്തുടങ്ങി ഒരു വര്‍ഷം തികയും മുന്പേ. ഞാന്‍ പഠിച്ചു കൊണ്ടിരുന്ന കേരളവര്‍മ്മ കോളേജില്‍ യൂണിയന്‍ ഉദ്ഘാടനത്തിന് വന്നു ഗുരു. “ ഞങ്ങള്‍ രണ്ടാഴ്ച കൂടുമ്പോള്‍ കത്തുകള്‍ കൈമാറുന്ന പ്രിയ സുഹൃത്തുക്കള്‍ എന്ന വലിയ അറിവ്, ആരോടും പറയാതെ വല്ലാത്തൊരു പരിഭ്രമത്തോടെ മനസ്സിലൊതുക്കിപ്പിടിച്ച് തൊട്ടരികിലൂടെ കടന്നു പോയ ഗുരുവിനെ അത്ഭുതത്തോടെ നോക്കിക്കണ്ടതാണ് എന്റെ ആദ്യ കാഴ്ച. പിന്നെ “ മോളുടെ നാലുകെട്ടും, പറമ്പും കുളങ്ങളും, ഗന്ധര്‍വന്‍ പാര്‍ക്കുന്ന ആലും കാണാന്‍ കൊതിച്ചു കൊണ്ട്” എന്നുറക്കെ പറഞ്ഞ്, ആഹ്ലാദത്തിന്റെ ആകാശത്തേക്ക് എന്നെ വലിച്ചെറിഞ്ഞ ഇല്ലത്തേക്കുള്ള ഗുരുവിന്റെ വരവ്. ആ വരവിലായിരുന്നു എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന വലയത്തിലൂടെ പറമ്പിലാകെ ചുറ്റി നടക്കുന്നതിനിടക്ക്, ഗുരു കുട്ടിക്കാലത്ത് മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ താടി കണ്ടു വാശി പിടിച്ച കഥ പറഞ്ഞതും, സുധയ്ക്ക് തണല്‍ മരങ്ങളാകാന്‍ ഈ പറമ്പ് മുഴുവന്‍ ചിന്തകളുടെ വിത്ത് പാകിയിട്ടുണ്ടെന്നു പറഞ്ഞതും. എഴുത്തുകളിലെ എന്റെ ഏറ്റവും വലിയ ശ്രോതാവിന്റെ മുന്നിലെത്തുമ്പോള്‍ ഞാനെന്നും മൌനിയായിരുന്നു. ഓരോ കൂടിക്കാഴ്ച്ചക്കുമവസാനം വെളുത്ത താടി തടവി ഗുരു കൂടെയുള്ളവരോട്‌ പറയുമായിരുന്നു, ഇപ്പൊ ഈ മോള് മനസ്സില്‍ ഓര്‍ത്തത്‌ മുഴുവന്‍ നീണ്ട നീണ്ട എഴുത്തുകളായി എന്നെ തേടി വരും “ എന്ന്.

മൈസൂരില്‍ ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്ന കാലത്ത് ഗൃഹാതുരത്വത്തിന്റെ ചൂടില്‍ ആവലാതികള്‍ ഒഴിയാത്ത എന്നെ സമാധാനിപ്പിക്കാന്‍ എത്ര തവണ ഓടിയെത്തിയിട്ടുണ്ട് എന്റെ സ്നേഹിതന്‍!! “എന്നെ അപ്പൂപ്പാ എന്ന് വിളിക്കുന്ന ഒരു മോളുണ്ട്‌ മൈസൂരില്‍ “ എന്ന് പറഞ്ഞു റെയര്‍ എര്‍ത്ത് സെന്ററില്‍ ജോലി ചെയ്തിരുന്ന റാണി. ബി. മേനോന്‍ എന്ന റാണിചേച്ചിയെ കൂട്ടാക്കി തന്നതും ഗുരു തന്നെ. എന്നിട്ടും കരഞ്ഞു തളര്‍ന്നു പഠനം മുഴുമിക്കാതെ തിരിച്ചോടി പോന്ന കാലത്ത്, നാട്ടില്‍ വന്ന ഗുരുവിനെ കാണാന്‍ ചെന്നപ്പോള്‍ കഥാകാരി അഷിതയുടെ വീട്ടിലേക്കുള്ള യാത്രയില്‍ എന്നെയും കൂട്ടി അദ്ദേഹം. അഷിതയുടെ വീട്ടില്‍ അന്ന് കൊയ്ത്തു നടക്കുന്ന കാലമായിരുന്നു എന്നിപ്പോഴും ഓര്‍ക്കുന്നു. ചാണകം മെഴുകിയ മുറ്റത്തു മുഴുവന്‍ കറ്റ മെതിക്കലിന്റെ ബഹളം. “ നാട് കാണാതെ വയ്യ എന്നും പറഞ്ഞു പഠനം പൂര്‍ത്തിയാക്കാതെ ഓടിപ്പോന്ന ഈ നമ്പൂരിക്കുട്ടിയുടെ മനസ്സിന്റെ മ്ലാനത മാറ്റാന്‍, മോളുടെ മനോഹരങ്ങളായ കത്തുകള്‍ വീണ്ടും എനിക്ക് കിട്ടാന്‍ ആ കഥ എഴുതുന്ന കൈ കൊണ്ട് ഒരു നുള്ള് കൊടുക്കൂ,” എന്നു അഷിതയോട് പറഞ്ഞ് അപ്പോഴും ചേര്‍ത്തു പിടിച്ചു ഗുരു.

ഊട്ടിയിലെ ഗുരുവിന്റെ ആശ്രമത്തില്‍ വിരുന്നു പോയ കാലത്ത് ഉള്ളി ഞങ്ങള്‍ക്കിഷ്ടമല്ലെന്നു വാശി പിടിച്ചു അടുക്കള ഞങ്ങള്‍, ഞാനും ചേച്ചിമാരും, കൂടി ഏറ്റെടുത്തപ്പോള്‍.. ഉള്ളി തമോഗുണമാണ് അതുകൊണ്ടാണ് ഇവര്‍ക്കിഷ്ടമല്ലാത്തത് എന്ന് പറഞ്ഞു ആ വാശിയെ അംഗീകരിച്ചു ഞങ്ങളുണ്ടാക്കിയ ഭക്ഷണം അതിഗംഭീരം എന്നും പറഞ്ഞു കൂടെ കൂടിയ സ്നേഹിതന്‍, ഒരിക്കല്‍ പാലക്കാട് വച്ച് പ്രസംഗത്തിന് കൂട്ടിക്കൊണ്ടു പോകാന്‍ ഭാരവാഹികള്‍ എത്തിയപ്പോള്‍ മോള് വരുന്നോ എന്ന് ചോദിച്ചു കൂട്ടി കൊണ്ടുപോയി സദസ്സിന്റെ മുന്‍നിരയിലിരുത്തിയ ഗുരു, എഴുത്തുകള്‍ എഴുതാതിരുന്ന നീണ്ട ഒരു ഇടവേളയ്ക്കു ശേഷം, ഞങ്ങളുടെ നാട്ടില്‍ കൂടിയാട്ട ശിബിരം ഉദ്ഘാടനം ചെയ്യാന്‍ വന്ന സമയത്ത് പഴയ അഡ്രസ്സ് തേടിപ്പിടിച്ചു ഇല്ലത്തേക്കു കയറി വന്ന്, പ്ലാസ്റ്റിക്‌ വയര്‍ കൊണ്ട് മെടഞ്ഞ, കമ്പികള്‍ മുഴച്ചു നില്ക്കു ന്ന പഴയ കസേര വലിച്ചിട്ടു അടുത്തിരുന്നു കുറെ വിശേഷ വര്‍ത്തമാനങ്ങള്‍ പറഞ്ഞിറങ്ങിപ്പോയ പ്രിയ സ്നേഹിതന്‍......... എന്റെ മനസ്സിലെ ചില്ലു കൂടിനകത്ത്‌ ഞാന്‍ സൂക്ഷിച്ചു വച്ച ഓര്‍മ്മകള്‍ എടുത്താലും എടുത്താലും തീരാത്തവയല്ലോ!!!!



വെളുത്തു നീണ്ട താടിയുള്ള കട്ടിക്കണ്ണടയുള്ള കഷണ്ടിക്കാരന്‍ തടിയന്‍ സുഹൃത്തിനു എന്നും ഞാനല്ലോ ഏറ്റവും അടുത്ത സ്നേഹിത എന്നെന്നെ അഹങ്കാരിയാക്കുമാറ് സ്നേഹിക്കുമായിരുന്നു ഗുരു. സൌഹൃദത്തിന്റെ നനുത്ത സ്നേഹം കൊണ്ട് ഇങ്ങനെ എത്രയെത്ര മനസ്സുകളില്‍ നിറയെ പച്ചപ്പ്‌ കോരിയിട്ടിരിക്കും ഈ മഹാത്മാവ്!!!!

പിന്നീട്, വെള്ളത്തിന്റെ മുകള്‍പരപ്പില്‍ വന്നെത്തിനോക്കുന്ന മത്സ്യങ്ങളെ പോലെ ഉള്ളില്‍ ജീവന്റെ സാന്നിധ്യം അറിയുന്നതിന്റെ അനുഭവം ഞാന്‍ എഴുതിയപ്പോഴായിരുന്നു ഗുരുവിന്റെ ഫോണ്‍ ആദ്യമായി എന്നെ തേടിയെത്തിയത്. ഉള്ളില്‍ കിടക്കുന്ന ജീവന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അനുഭവമായി പകര്‍ത്തിയെഴുതി വയ്ക്കാന്‍ അന്ന് ഗുരു എന്നോട് പറഞ്ഞു.


ഉള്ളില്‍ കിടന്ന ജീവന്‍ എന്നെയും ലോകത്തെയും നിഷേധിച്ചു കടന്നു പോയത് ഉള്‍ക്കൊള്ളാനാവാതെ ആശുപത്രിക്കിടക്കയിലിരുന്നു ഉ രുകുമ്പോഴായിരുന്നു പിന്നെ ഞാന്‍ ഗുരുവിനെഴുതിയത് ഒന്ന് കാണണമെന്ന്...അപ്പോഴേക്കും ഗുരു പക്ഷാഘാതം വന്നു കിടപ്പിലായിപ്പോയിരുന്നു . ശയ്യാവലംബിയായി കിടക്കുമ്പോഴും ജനലിലൂടെ പുറത്തു നില്ക്കു ന്ന ചെമ്പരത്തിപ്പൂവിന്റെ ആട്ടം കാണാനാവുന്നു എന്ന് എന്റെ സ്നേഹിതന്‍ മറുപടിയെഴുതി. എനിക്കൊന്നും കാണാനാകുന്നില്ലല്ലോ എന്ന ആവലാതി നിറഞ്ഞ എന്റെ കത്തിന് പിന്നെ ഗുരുവിന്റെ മറുപടി എന്നെ തേടിയെത്തിയില്ല. പിന്നീട് കണ്ണീരിന്റെ പാട മാറ്റി കാഴ്ചകളെല്ലാം കാണാന്‍ തുടങ്ങിയപ്പോഴേക്കും എന്റെയാ സൌഹൃദ വന്മരം ഇലപൊഴിച്ചു മരണത്തിന്റെ നിത്യതയില്‍ ലയിച്ചു കഴിഞ്ഞിരുന്നു.


ഇപ്പോള്‍ എന്റെയീ ജീവിതപാതയില്‍ വെയില്‍ വല്ലാതെ മൂക്കുമ്പോള്‍ ഉള്ളിലിരുന്നു ഗുരു ഓര്‍മ്മിപ്പിക്കും എനിക്ക് വേണ്ടി വിതച്ചിട്ട ചിന്തകളുടെ തണല്‍മരങ്ങളെ കുറിച്ച്. അവിടെ ചെമ്പരത്തിപ്പൂക്കള്‍ ആടുന്നത് ഞാന്‍ കാണുന്നു, ഒന്നല്ല ഒരായിരം