പി.സുരേന്ദ്രന്‍ എന്ന എഴുത്തുകാരന്റെ യാത്രാനുഭവങ്ങളാണ്
“വയല്‍, തെരുവ്, തീവണ്ടി.” ഓര്‍മ്മശകലങ്ങളെ ഒരു കൊളാഷ് പോലെ ചേര്‍ത്ത്
വച്ചിരിക്കയാണ് ഇതില്‍. ഒന്നില്‍ നിന്ന് വേറൊന്നിലേക്കുള്ള യാത്ര ഒരു തുടര്‍ച്ചയാവണം
എന്നില്ല. പറയുന്ന വിഷയമോ, അല്ലെങ്കില്‍ പറഞ്ഞു പോകവേ ചെന്നെത്തിപ്പെടുന്ന ഓര്‍മ്മ
ത്തുണ്ടുകളോ ആണ് ഗതി നിശ്ചയിക്കുന്നത്. പലപ്പോഴും വല്ലാത്തൊരു അമ്പരപ്പോ, ആശ്വാസമോ
ആകുലതകളോ സമ്മാനിക്കുന്ന വഴിത്തിരിവുകള്‍.
വയല്‍
മൂന്നു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്ന
അനുഭവങ്ങളില്‍ ആദ്യത്തേതായ വയല്‍ കൃഷിയുടെയും കര്‍ഷകരുടെയും ലോകമാണ്. മറയൂരിലെ
കരിമ്പിന്‍ പാടങ്ങളെ കുറിച്ചും കരിമ്പ്
വാറ്റിയെടുക്കുന്ന ചക്കരയെ കുറിച്ചും ചക്കരയുടെ മണം പേറുന്ന കാറ്റിനെ കുറിച്ചും
പറയുന്നതിനോടൊപ്പം ആ ദേശത്തിന്റെ സംഘകാലത്തിനും പിന്നോട്ടുള്ള വേരുകളെ
കുറിച്ചുള്ള ഒരു അറിവും തരുന്നുണ്ട് ഈ പുസ്തകം. ഇടയഗോത്രങ്ങളുടെ സംസ്കൃതി പേറുന്ന
മുല്ലൈനിലമാവണം മറയൂര്‍ എന്നാണ് പി. സുരേന്ദ്രന്‍ പറയുന്നത്.
മറയൂരില്‍ നിന്ന് ശീതകാല പഴവര്‍ഗങ്ങളുടെയും
പച്ചക്കറികളുടെയും നാടായ കാന്തല്ലൂരിലേക്ക്. പഴവര്‍ഗങ്ങളുടെ മണവും രുചിയും പ്ലം
മരങ്ങള്‍ പൂക്കുമ്പോഴുള്ള മായിക കാഴ്ചയും മനസ്സിലങ്ങു നിറയുമ്പോ ഴാണ് വള്ളുവനാടന്‍
ഗ്രാമങ്ങളിലെ പള്ളിയാലുകളെ കുറിച്ച് എഴുത്തുകാരന്‍ വാചാലനാവുക. പിന്നെ അവിടെ
നിന്ന് ഡക്കാന്‍ കാര്‍ഷികഗ്രാമങ്ങളിലേക്ക്. വെണ്‍മേഘത്തുണ്ട് ചിതറിക്കിടക്കുന്ന
ആകാശം പോലെയുള്ള പരുത്തിപ്പാടങ്ങള്‍, ബെല്ലാരിയിലെ കൃഷിയെ വിഴുങ്ങാന്‍ നില്‍ക്കുന്ന
ഖനനം, കൊല്‍ക്കത്തയിലെ കടുകുവയലുകള്‍, വിഷാദം പേറുന്ന ബംഗാളി ഗ്രാമങ്ങള്‍, യാത്രയിലുടനീളം
നമ്മെ കൂടെ കൂട്ടാന്‍ വല്ലാത്ത മിടുക്കുണ്ട് ഈ എഴുത്തുകാരന്റെ വാക്കുകള്‍ക്ക്.
മനസ്സില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ചില
വാക്കുകളും കാഴ്ചകളും വ്യക്തികളും ഉണ്ട്. പാമ്പാറിലെ പാറക്കൂട്ടങ്ങളിലെ ജൈവശില്‍പ്പങ്ങള്‍,
ക്യാമറക്ക് മുന്നില്‍ പോസ് ചെയ്യാന്‍ ഭര്‍ത്താവിന്റെ കുഷ്ഠരോഗത്തെ സ്നേഹം കൊണ്ട്
മറച്ചു വച്ച ബഞ്ചാര സ്ത്രീ, ചെടികളെയും മണ്ണിനെയും സ്നേഹിച്ച ഹരിതരാജന്‍ എന്ന
രാജന്‍ പിന്നെ ഉമ്മര്‍ഭായ്. ഉമ്മര്‍ഭായ് വഴികളത്രയും നടന്നു താണ്ടിയത് വയല്‍ മണം
പേറിയാ യിരുന്നു. ഒരു പുസ്തകത്തില്‍ നിന്നും വായിച്ചു നേടാനാവാത്തത്രയും അറിവ്
അനുഭവങ്ങളിലൂടെ നേടിയ പഴയ നക്സലൈറ്റ് അനുഭാവി.
കൃഷിയില്ലാതാവുമ്പോള്‍ ധാന്യങ്ങളും പച്ചക്കറികളും
മാത്രമല്ല, ഭാഷയില്‍ നിന്ന് പല വാക്കുകളും അപ്രത്യക്ഷമാവുമെന്നു കണ്ടെത്തുന്നുണ്ട്
പി.സുരേന്ദ്രന്‍
തെരുവ്
തെരുവ്, ഗന്ധങ്ങളുടെയും, അതിജീവനങ്ങളുടെയും സര്‍ഗാത്മകതയുടെയും
ഒക്കെ ലോകമാണ്. ഒരു കള്ളനെ, കൊലപാതകിയെ, ലൈംഗികത്തൊഴി ലാളിയെ എല്ലാം വളരെ ഉദാരമനസ്സോടെ സ്വീകരിക്കുന്ന തെരുവിനെ
കുറിച്ചെഴുതുമ്പോള്‍ വാക്കുകള്‍ക്ക് ഒരു വന്യതാഭാവം കൈവരുന്നു എന്ന്
തോന്നിപ്പോകും. ഒരു ചെറുതീപ്പൊരിയിന്മേല്‍ ആളിപ്പടരാവുന്ന വന്യമായ തീമണം പേറുന്ന
വാക്കുകള്‍.
തെരുവില്‍ നിന്നുള്ള കുറിപ്പുകളില്‍ ഏറ്റവും
വേദനിപ്പിച്ചത് അല്ലെങ്കില്‍ ചിന്തിപ്പിച്ചത്, ചിദംബരത്ത് വച്ച്, ദുര്‍ഗന്ധമുള്ള
തോട്ടില്‍, പന്നികളോടൊ പ്പം പുളയ്ക്കുന്ന രണ്ടു കുട്ടികളുടെ കാഴ്ചയാണ്. ദാരിദ്ര്യം
ഗൃഹസ്ഥരാ ക്കുന്ന ആ കുട്ടികള്‍ക്ക് ബാല്യം തിരിച്ചു കിട്ടുന്നത് തോട്ടിലെ ആ
കളിക ളിലായിരിക്കുമെന്ന് സഞ്ചാരി നിരീക്ഷിക്കുന്നു
തെരുവുകള്‍ ഗന്ധം കൊണ്ടും സര്‍ഗാത്മകത കൊണ്ടും
എത്ര വൈവിധ്യ മാര്‍ന്നതാണെന്നു വാക്കുകളിലൂടെ പരിചയപ്പെടുത്തുന്നുണ്ട് ഗ്രന്ഥകാരന്‍
നമുക്ക്. മനുഷ്യരുടെ ദേശാടനങ്ങള്‍ക്കൊപ്പം രുചികളും സഞ്ചരിച്ചു തുടങ്ങുന്നു.
തെരുവുകളിലാണ് അവ ആദ്യം ആധിപത്യം സ്ഥാപിക്കുക. പുരാതന കപ്പല്‍ചാലുകളിലൂടെ അതിര് കടന്നെത്തിയ പലതരം കൈപ്പു ണ്യങ്ങളുടെ രസാവഹമായ
കൂട്ടുകള്‍ നിറഞ്ഞ കോഴിക്കോട്-കണ്ണൂര്‍ മുസ്ലിം തെരുവുകള്‍, രസഗുളയുടെ മണമുള്ള
ബംഗാള്‍ തെരുവുകള്‍, അച്ചാറുകളുടെ മണം പേറുന്ന ആന്ധ്രാ തെരുവുകള്‍, ഇങ്ങനെ തെരുവ്
രുചികളുടെ വര്‍ണ്ണനകള്‍ വായിച്ചു പോകുമ്പോള്‍ ഇനിയീ തെരുവുകളെ മണം കൊണ്ട്
തിരിച്ചറിയാനാകും എന്നൊരു അഹങ്കാരത്തിലായിപ്പോകും മനസ്സ്.
ചുമരുകളെയും നിരത്തുകളെയും പ്രതലമാക്കുന്ന
തെരുവുചിത്രകാരന്മാര്‍-ഇറ്റലിയിലെ മഡോണാരികള്‍, ഡച്ച് ചിത്രകാരനായ ലിയോണ്‍ കീര്‍
-ഓരപ്പെടലിന്റെ നിസ്സഹായതകളില്‍ നിന്ന് മികച്ച കലാസൃഷ്ടികള്‍ പിറക്കുന്നതിന്റെ
കാഴ്ചയുണ്ട് മാതൃഭൂമി ബുക്സ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തില്‍.
തെരുവുപുസ്തകശാലകള്‍ കൊല്‍ക്കത്തയുടെ
സൌന്ദര്യമാകുമ്പോള്‍ തന്നെ സോനാഗാച്ചിയിലെ തെരുവുകള്‍ നമ്മെ ഭയപ്പെടുത്തും. സോനാഗാച്ചിയി ലെ
കെട്ടിടങ്ങള്‍ക്കകത്തേയ്ക്ക് നീണ്ടു നീണ്ടു പോകുന്ന ഇടവഴികള്‍, നമ്മുടെ
മനസ്സിലും, വേദനയുടെ, സഹാനുഭൂതിയുടെ, ഭയത്തിന്റെ, അമ്പരപ്പിന്റെ, നിസ്സഹായതയുടെ
ഒക്കെ ഇടനാഴികള്‍ സൃഷ്ടിക്കും. അവയ്ക്കിടയില്‍ മനസ്സ് കുരുങ്ങുന്നു എന്ന
ഭയച്ചീളുകള്‍ വളരാന്‍ തുടങ്ങുന്നിടത്ത് നിന്ന് വളരെ ഭംഗിയായിട്ടാണ് കഥാകാരന്‍
നമ്മെ തഞ്ചാവൂരിലെ വീണ നിര്‍മ്മാണത്തിന്റെ തെരുവിലേക്കെത്തിക്കുക. മഴ പെയ്യുന്ന
പോലെയുള്ള വീണയുടെ ശബ്ദം നമ്മെ ആശ്വസിപ്പിക്കും. വീണ സ്വന്തം ജീവിതത്തില്‍ സംഗീതം
പകര്‍ന്നിട്ടില്ലെങ്കിലും വീണ നിര്‍മ്മിക്കു ന്നതില്‍ അവര്‍ കാണിക്കുന്ന ചാരുത
നമ്മെ അത്ഭുതപ്പെടുത്തും.
പിന്നെയുമുണ്ട് തെരുവുകാഴ്ചകള്‍. ഭാഗല്‍ക്കോട്ടിലെ
പന്നിയെ ആരാധിക്കുന്നത് കാണുമ്പോള്‍ എല്ലാം വലിച്ചെറിഞ്ഞു സ്വന്തം മാലിന്യത്താല്‍
വീര്‍പ്പുമുട്ടുന്ന മനുഷ്യന് പന്നി തന്നെ ആരാധനാമൂര്‍ത്തി എന്ന എഴുത്തുകാരന്റെ വാചകം
നമ്മെ ചിന്തിപ്പിക്കും.
തീവണ്ടി
തീവണ്ടികളും റെയില്‍പാളങ്ങളും മറ്റൊരു യാത്രയാണ്.
റെയില്‍വേ പ്ലാറ്റ്ഫോം കാഴ്ചകള്‍ എവിടെയും ഒന്നുതന്നെ. എന്തിന്, പാസഞ്ചര്‍
വണ്ടിയില്‍ പാട്ടു പാടി പിച്ച തെണ്ടുന്ന അന്ധന്‍ പാടുന്ന പാട്ട് “ കണ്ണുകളാം ദൈവം
നല്‍കിയ കനകവിളക്കുകളുള്ളവരെ”
ഇരിഞ്ഞാലക്കുട ബസ്സ് യാത്രകളിലും എനിക്ക്
സുപരിചിതമാണ്
തീവണ്ടി യാത്രാദൃശ്യങ്ങള്‍ക്ക് ഒരു
എകാത്മകതയുണ്ട്. എന്നിരുന്നാലും ദൂരദേശ വണ്ടികളില്‍, ദേശം മാറുമ്പോള്‍ കടന്നു
വരുന്ന രുചിഭേദങ്ങളും ഗന്ധങ്ങളും ഒരു അനുഭവം തന്നെയാവും. എനിക്കത്തരം നീണ്ട
യാത്രാനു ഭവങ്ങള്‍ ഇല്ല. എന്നിട്ടും ഈ പുസ്തകത്തിലെ അനുഭവങ്ങള്‍ ചിരപരി ചിതമെന്നു
തോന്നിയത് അവയുടെ ഏകാത്മകത കൊണ്ടാണ് .
കണ്ണ് നിറച്ച കാഴ്ചകളുമുണ്ട് ഇതില്‍. ചോക്ലേറ്റ്
നിറച്ച ഡപ്പയുമായി അമ്മയെ എവിടെയോ കൊണ്ടുചെന്നാക്കാന്‍ പോകുന്ന മകന്‍,
ജീവിതകാഠിന്യങ്ങള്‍ സമ്മാനിച്ച ധാര്‍ഷ്ട്യവുമായി കടലപ്പയ്യന്‍ രാജ, കുപ്പുസ്വാമി,
മലക്കറിക്കൂട മുത്തശ്ശി.. ഉള്ളില്‍ നെരിപ്പോട് തീര്‍ത്ത മുഖങ്ങളാണിവര്‍.
പുസ്തകം അവസാനിക്കുമ്പോഴും യാത്ര അവസാനിച്ച
പ്രതീതി നമുക്കുണ്ടാവുന്നില്ല. അതങ്ങനെ നീണ്ടു പോകയാണ്, അവ്യക്തമായ ശബ്ദങ്ങളും
ദൃശ്യങ്ങളുമായി സഞ്ചാരിയുടെ വാക്കുകളും പേറി.