Friday 20 November 2015

ശൂന്യ മനുഷ്യര്‍ -പി.സുരേന്ദ്രന്‍


പി. സുരേന്ദ്രന്റെ ഓരോ പുസ്തകവും ഓരോ യാത്രയാണ്. നമുക്കെത്ര പരിചിതം ഇതെല്ലാം എന്ന് ആഹ്ലാദിപ്പിച്ചു കൊണ്ട് കൂടെ കൊണ്ടുപോ കുന്ന നാട്ടുവഴികളായാലും, കാണാത്ത നാടിന്റെ, വാക്കുകളിലൂടെ വര ച്ചിടുന്ന ദൃശ്യാനുഭവങ്ങളായാലും എല്ലാം യാത്രകളാണ്,  നമ്മെ ആഹ്ലാദി പ്പിക്കുന്ന യാത്രകള്‍. “ശൂന്യമനുഷ്യര്‍” എന്ന ഈ പുസ്തകവും ഒരു യാത്ര തന്നെ, മനുഷ്യന്റെ മനസ്സിലേക്കുള്ള യാത്ര. 

പരിചയമുള്ള പല മുഖങ്ങളും ആത്മഹത്യയില്‍ അഭയം തേടിയപ്പോഴെ ല്ലാം അമ്പരന്നുനിന്നിട്ടുണ്ട്. സ്വന്തം ജീവിതത്തെ മരണത്തിന്റെ കരങ്ങളി ലേക്ക് എടുത്തെറിയുന്ന ആ അവസാനനിമിഷങ്ങളില്‍ അവരുടെ മനസ്സി ലെ ചുഴികള്‍ (അതോ ഉള്ളൊന്നാകെ കത്തുന്ന തീ വെളിച്ചങ്ങളോ) എന്താ ണെന്ന് ആലോചിച്ചു വ്യകുലപ്പെട്ടിട്ടുമുണ്ട്. ആ ഒരു നിമിഷത്തിലായിരി ക്കണം അവര്‍ ശൂന്യമനുഷ്യരായി പോകുന്നത്, മരണം ജീവിതത്തെ ജയി ക്കല്‍ ആണെന്ന് കരുതിപ്പോകുന്നത്   

നോവലിലെ ആദ്യത്തെ പേജ് മറിക്കുമ്പോള്‍ നാം വായിക്കുന്നത് അല്ലെ ങ്കില്‍ അറിയുന്നത്  “സല്ലേഖന”ത്തെ കുറിച്ചാണ്. സല്ലേഖനം-മരണത്തെ സ്വയം വരിക്കല്‍, മുന്‍പും പരിചിതമാണ്, നോവലുകളിലൂടെ. കാശി യിലും ബംഗാളിലും ഈ രീതി സ്വീകരിക്കുന്ന ഹിന്ദുക്കള്‍ ഉണ്ടെന്നു തോന്നുന്നു, ഇപ്പോഴും. അതിനാല്‍ സല്ലേഖനം അമ്പരപ്പുണ്ടാക്കിയില്ല, വേദനയും സങ്കടവുമല്ലാതെ. മരണത്തെ സ്വയം വരിക്കല്‍ കരുത്താണോ കീഴടങ്ങല്‍ ആണോ എന്നിപ്പോഴും വേര്‍തിരിക്കാന്‍ ആവുന്നില്ല.

സല്ലേഖനത്തെ കുറിച്ച് കഥയിലെ കൃഷ്ണചന്ദ്രന്‍ ഇങ്ങനെ പറയുന്നുണ്ട്
“സല്ലേഖനം മഹത്തായ അനുഷ്ഠാനമാണ്. പ്രപഞ്ച സത്യത്തില്‍ വിലയി ക്കല്‍. സല്ലേഖനം അനുഷ്ടിക്കുന്നവന്‍ നിര്‍ഭയനാവണം, സഹിഷ്ണുവാവ ണം. ആഴമേറിയ മറവിയിലേക്ക് എല്ലാവരെയും ഉപേക്ഷിക്കണം. അക ത്തും പുറത്തും അപാരമായ ശൂന്യതയും നിശ്ശബ്ദതയും അറിയാനുള്ള ധീരതയും ഉണ്ടാവണം. കര്‍മ്മബന്ധങ്ങളില്‍ നിന്നുള്ള സമ്പൂര്‍ണമുക്തി യാണത്.”

ഞാന്‍ ഓര്‍ത്തത് എന്റെ അച്ഛനെയാണ്. മനസ്സാഗ്രഹിക്കാത്ത നേരത്ത് മരണവാഹകനായി കടന്നു വന്ന അസുഖത്തില്‍ പതറിയ അച്ഛന്‍. ആവ ലാതികളേക്കാള്‍ അച്ഛന് കരച്ചിലായിരുന്നു. കരച്ചിലിന്റെ നീര്‍ച്ചാലുക ളിലൂടെ അച്ഛന്‍ ഹൃദയം തൊടും.എന്തിനാ ഇങ്ങനെ കരയുന്നത് എന്ന് ചോദിച്ചാല്‍ “ നിനക്കറിയില്ല, എന്റെ ഒറ്റപ്പെടല്‍. ഞാനൊരിക്കലും അനുഭവിച്ചിട്ടില്ല ഇത്ര ശക്തമായ ഒറ്റപ്പെടല്‍ “ എന്ന് പറഞ്ഞ് അച്ഛന്‍ കരയും. മരണത്തിനു മുന്നില്‍ നിസ്സഹായരും ഭീരുക്കളുമാകുന്നവര്‍ക്ക് കൂട്ടിരിക്കുമ്പോഴാണ് ജീവിതത്തെ മനസ്സിലാവുക എന്ന് തോന്നിയിട്ടുണ്ട്. നിരര്‍ത്ഥകതയുടെ പര്യായമാവും ജീവിതമപ്പോള്‍.

സല്ലേഖനം അനുഷ്ടിക്കുന്നവരുടെ മരണം എങ്ങനെയായിരിക്കും?
(മൂഡ്‌ സിദ്രിയിലെ ചൌദാര്‍ കൊട്ടാരത്തിലെ തൂണില്‍ ഒമ്പത് സ്ത്രീരൂപ മൂഡ്‌ സിദ്രിയിലെക്കൊരു യാത്രയുന്ടെങ്കില്‍ കാണേണ്ട ഒന്ന്...)

“വിശ്വാസം വിപ്ലവം വിഷാദ”ത്തിലെ ഭൂപന്‍ ദാ ഒരു വ്യക്തിയല്ല ഒരു പ്ര സ്ഥാനമാണ്. ഭൂപന്‍ ദാ യുടെ ഭൂമികയിലേക്കുള്ള യാത്രയിലെ സന്താളു കളും, ഒറോണുകളും, ദാമാലുകളും, കെംചി നദിയും............
ഭൂപന്‍ ദാ പറയുന്നു
“ദരിദ്രന്റേതു ചെറിയ വൃത്തങ്ങളില്‍ തളയ്ക്കപ്പെട്ട കാഴ്ചയാണ്. ഒരു ഗോത്രഗ്രാമത്തെ കാണാന്‍ അത് മതിയാകും. പക്ഷെ ഏറെ വൈവിധ്യ മുള്ള ഒരു രാഷ്ട്രത്തെ കാണാന്‍ മതിയാവില്ല. ദരിദ്രന്റെ മോചനം മാത്ര മല്ല വിപ്ലവം.”

ആശയങ്ങള്‍ അനുഷ്ഠാനമാവുമ്പോഴാണോ കാഴ്ചകള്‍ പരിമിതപ്പെട്ടു പോകുന്നത്??

അഹമ്മദ്പൂരിലെ കബീര്‍ സരായ് നെയ്ത്തുതെരുവിലെ സൈറാബാനു വിന്, സ്വയം ഒരു മനുഷ്യബോംബായി കത്തിയെരിയുക എന്നത് ഒരു രാഷ്ട്രീയ പ്രതികരണമാണ്. ഒരു വിപ്ലവചിന്തയില്‍ ജ്വലിക്കുന്ന ആദര്‍ശ ത്തിന്റെ വീര്യമുണ്ടതിന്. പക്ഷെ “ ജലരോദനത്തിലെ” സുവര്‍ണ്ണലത.. അവളെന്നെ കരയിപ്പിച്ചു. ജീവിതത്തിന്റെ ഭയപ്പെടുത്തുന്ന അകക്കാഴ്ച കള്‍ കാണിച്ചു തന്നു. സുവര്‍ണ്ണലത ആത്മഹത്യ ചെയ്യുകയായിരുന്നില്ല, ചെയ്യിക്കയായിരു ന്നു.. അവളുടെ ശരീരം, സമൂഹം, സാഹചര്യങ്ങള്‍. ആ കീഴടങ്ങല്‍ എന്നെ കരയിപ്പിച്ചു. ഡോക്ടര്‍.വി.പി.ഗംഗാധരന്റെ “ജീവിത മെന്ന മഹാത്ഭുത"ത്തില്‍ ഒരു സുവര്‍ണ്ണലതയുണ്ട്, മറ്റൊരു പേരില്‍. സൌന്ദര്യം ശാപമായവള്‍. അനാഥത്വം നിസ്സഹായയാക്കിയ ജീവിതം. എ ല്ലാറ്റിനും മറുപടിയായി ആത്മപീഢയെ വരിച്ചു അവള്‍. അതൊരു ഭീക രമായ ആത്മഹത്യയായിരുന്നു. അര്‍ബുദത്തെ മനസ്സ് കൊണ്ടവള്‍ വിളി ച്ചു വരുത്തിയതാണെന്നു എഴുതിയിട്ടുണ്ട് ഡോക്ടര്‍ അതില്‍. വേദനയെ പുഞ്ചിരി കൊണ്ടും രോഗം കൊണ്ട് ചീഞ്ഞളിഞ്ഞു പുഴുവരിക്കുന്ന സ്വ ന്തം മാറിടം വസ്ത്രം കൊണ്ടും മറച്ചു ജീവിച്ച അവള്‍ ഡോക്ടറുടെ മു ന്നില്‍ എത്തുന്നത്‌, ഒന്നും കൈക്കുള്ളില്‍ ഒതുങ്ങാതെ ആവുമ്പോള്‍ മാത്ര മാണ്. ഡോക്ടറുടെ മുന്നില്‍ അനാവൃതമാക്കപ്പെടുന്ന അര്‍ബുദം കാര്‍ന്നു തിന്ന മാറിടത്തിന്റെ ആ കാഴ്ച ഭയത്തിന്റെ മരവിപ്പ് തന്നെനിക്ക്. എത്ര ശ്രമിച്ചിട്ടും മറവിയുടെ ഇരുളിലേക്ക് അകന്നു പോകാത്ത ആ മരണക്കാഴ്ച.

മറ്റൊരു കഥയുണ്ട്, സംഭവിച്ചതോ കെട്ടുകഥയോ എന്ന് വേര്‍തിരിക്കാന്‍ ആവാത്ത ഒന്ന്. പുറത്തു ശുദ്ധനും മിടുക്കനും സൌമ്യനും ആയ അമ്മാ യിയച്ഛന്റെ, മരുമകളുടെ മുന്നില്‍ മാത്രം തെളിയുന്ന മറ്റൊരു മുഖം. എ ത്ര ശ്രമിച്ചിട്ടും ഭര്‍ത്താവിനെ പോലും വിശ്വസിപ്പിക്കാന്‍ ആവാത്ത നിസ്സ ഹായമായിപ്പോയ ജീവിതം. എപ്പോഴോ എവിടെയോ താളം തെറ്റുന്നു എ ന്ന് തോന്നിയ അമ്മായിയച്ഛന്‍ വിഷം കഴിച്ചു. മരണക്കിടക്കയില്‍ വച്ച് പറഞ്ഞു മരുമകള്‍ തന്നതെന്ന്. കൈവിട്ടു പോകുന്ന സ്വന്തം ജീവിതം നോ ക്കി വായ്‌പൊളിച്ചു നിന്ന ആ മരുമകള്‍ ഇപ്പോഴെവിടെയാണാവോ??!!!

നീലകണ്ഠന്‍ എനിക്കേറെ പരിചയമുള്ളവന്‍. ഇല്ലങ്ങളിലെ പ്രകാശം കടക്കാത്ത മുറികളിലെ ഇരുട്ട് മനസ്സില്‍ പേറുന്നവരെ എനിക്ക് പെട്ടെന്ന് മനസ്സിലാകും. എന്റെ ഇല്ലത്ത് ജനലുകള്‍ ചെറുതെങ്കിലും കണ്ണും ചെവി യും ബുദ്ധിയും മനസ്സും തുറന്നുവയ്ക്കാനും വെളിച്ചത്തെ ആവോളം ചേര്‍ത്തു പിടിക്കാനും പരിശീലിപ്പിച്ചിരുന്നു അച്ഛനുമമ്മയും. പരിശീലനം എന്നല്ല സ്വാതന്ത്ര്യം എന്നാണു ശരിയായ വാക്ക് പറയേണ്ടത്. എങ്കിലും ഇല്ലങ്ങളിലെ ഞങ്ങളുടെ ജീവിതം ഒരുപാട് ഒറ്റപ്പെട്ടതാണ്, സമൂഹത്തില്‍ എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.

പഴമയില്‍ നിന്ന് പുതുമയിലേക്കുള്ള യാത്രയുടെ ആരംഭത്തില്‍ തന്നെ എങ്ങനെയാണ് നീലകണ്ഠന് ജീവിതം വഴുക്കിയത്?

ഉടലിലെ കൊക്കരണികളിലെ ദേവകി എന്റെ നാട്ടിലെ ശാന്തയാണ്. കോ ങ്കണ്ണും കറുത്ത നിറവും ദാരിദ്ര്യവും കൊണ്ട് നിറം കെട്ടതായിരുന്നു ശാന്തയുടെ ജീവിതം. ശാന്ത പക്ഷെ ഉടലിലെ കൊക്കരണികളെ നിഷേധി ച്ചില്ല. അത് ജീവിതത്തിന്റെ സ്വഭാവമാണെന്ന് തെളിയിച്ചു. കല്യാണം കഴിക്കാതെ രണ്ടു പ്രസവിച്ചു

സ്വയം സ്നേഹിക്കാന്‍ കഴിയാതെപ്പോയ ദേവകിമാര്‍ മനസ്സിന്റെ വിങ്ങലാണ്

ഉന്മാദിയുടെ നീലമരണത്തിലെ ശ്രീധരന്‍ മാഷ്‌  ഉള്ളില്‍ കല്ലിച്ചു കിടക്കു ന്നു. ഒരു നീല മരണത്തിലും അവസാനിക്കാത്ത കല്ലിപ്പ്. “കവിയുടെ ശി രസ്സിലെ” നാരായണവാര്യരും ശ്രീധരന്‍ മാഷും വഴി തെറ്റിയ ചിന്തകളുടെ നാഡീവ്യുഹങ്ങളെ നേരെയാക്കാന്‍ ഏതു വിശ്വാസമാണ് കൊണ്ട് നടക്കേണ്ടിയിരുന്നത്?

വനജ, ഭവാനി, സൈനബ... ഇവര്‍ കാണിച്ചു തരുന്ന ജീവിതത്തിലെ ഇ രുണ്ട വനസ്ഥലികള്‍ മനസ്സിലാവില്ലെന്ന് പറഞ്ഞൊഴിയാനും അവയൊന്നും വിശ്വസിക്കാതിരിക്കാനും പിടയുന്നുണ്ടെന്റെ മനസ്സ്. “ആത്മഹത്യ”യിലെ “ത്യ” വള്ളി രാജപ്പൂവള്ളിയായി, മരണത്തിന്റെ പുണ്യവുമായി ഇത്തരം ജീവിതങ്ങളിലേക്ക് വന്നിറങ്ങുന്നു എന്ന ചിന്തയെ സ്നേഹിക്കയല്ലാതെ വേറെന്തു ചെയ്യാന്‍??????  


നോവലില്‍, ആത്മഹത്യകളെ കുറിച്ചു പുസ്തകം എഴുതിയാലോ എന്ന ആലോചനയില്‍ കൃഷ്ണചന്ദ്രന്‍ പറയുന്നുണ്ട്, “കറുത്ത അനുഭവങ്ങളില്‍ നിന്നാണ് മനുഷ്യര്‍ വെളുത്ത ജീവിതം സ്വപ്നം കാണാന്‍ ശീലിക്കുക. ആത്മഹത്യാമുനമ്പില്‍ നിന്ന് തിരിച്ചു പോകാന്‍ പ്രേരിപ്പിക്കുന്ന ഒരു പുസ്തകം എഴുതിയാലോ” എന്ന്. വെളുത്ത മരണങ്ങളെ തേടുന്നവരുടെ കഥ പറയുന്ന ഈ പുസ്തകം,  അത് തന്നെയാണ് ചെയ്യുന്നത്, നമ്മെ ജീവിതത്തോട് ഒന്നുകൂടി ചേര്‍ത്ത് നിര്‍ത്തുക എന്നത് തന്നെ 

No comments:

അഭിപ്രായം എഴുതാം