Saturday 6 December 2014

മനസ്സിലെ മറവിയുടെ മണം



കാലത്ത്, കുളിച്ചുദിച്ച
സൂര്യന്‍ വഴി കാണിച്ചു
തന്നതാണീ കുളത്തിലേക്ക്‌
ഓര്‍മ്മകളുടെ തണുപ്പിലേക്ക്.
മറവിയുടെ കാട്ടുപൊന്ത-
കളാണ് വഴി നീളെ,
പണ്ട്, സ്വര്‍ണ്ണലരിപ്പൂക്കള്‍
തീര്‍ത്ത രാജപാതയിലിന്ന്
കാറ്റിനും വേണ്ടാത്ത
കരിയിലകളാണ്,കത്താന്‍
ഊര്‍ജ്ജം പേറാത്ത
നനഞ്ഞു കരിഞ്ഞോര്‍മ്മകള്‍
വഴിയില്‍ പിതൃക്കളുറങ്ങും
മണ്ണില്‍ വാനോളം വളര്‍ന്ന
പുല്ലുകള്‍, അടുത്താല്‍ മുറിയും
വേദന തിന്നും മനസ്സും ശരീരവും
കൊക്കര്‍ണ്ണിയിലെ സ്ഫടിക
ജലത്തില്‍ അടിഞ്ഞൂറിയ ചേറ്
ഓര്‍മ്മകള്‍ ഒന്നാകെ മറഞ്ഞു
പോയ ചേറിന്‍പുതപ്പ്‌
കുളിരുന്ന വെള്ളം, പുതഞ്ഞ
ചേറില്‍ കാല്‍ തൊട്ടപ്പോള്‍
കുമിളകളായി ചിരിച്ചുണര്‍ന്ന
ഓര്‍മ്മകളുടെ നനുത്ത സ്പര്‍ശം
മോഹിച്ചിട്ടും, മുങ്ങി നിവരാതെ
പുതഞ്ഞു പോയെന്‍ ശരീരം
കരിയിലകളില്‍ നനവിന്‍
പളുങ്കുമണികളുതിര്‍ത്ത്
പരിഭവങ്ങളുറക്കെപ്പറഞ്ഞ്
നാട്ടുമാങ്ങ തന്‍ മണം കൊതിച്ച്
കാലടികള്‍ തീര്‍ത്ത വഴിയെ പോകവേ
കാട് പടര്‍ന്ന മനസ്സ് പേറുന്ന
മണമൊന്നേയൊന്ന്,
ഓര്‍മ്മകളെ മറച്ച
ചേറിന്‍ മണമെന്ന
അറിവിന്റെ പുല്‍നാമ്പ് വരഞ്ഞ
മുറിവിന്റെ വേദനയിലാണ്
ഞാനിന്നു കരഞ്ഞത്

Tuesday 2 December 2014

ഒരു സ്വപ്നത്തിന്റെ ചിറക്
















അടച്ചിട്ട മുറികള്‍ക്ക്
അസ്വാതന്ത്ര്യത്തിന്റെ മണമുണ്ട്.
കാലില്‍ ചങ്ങലയില്ലെങ്കിലും
ലക്ഷ്മണരേഖകള്‍ വരയ്ക്കുന്ന
നോട്ടങ്ങളുണ്ട്.

പക്ഷികളെ പോലെ പാറാന്‍
നനുത്ത ചിന്തകളുടെ തൂവലും
മനസ്സൊന്നു തളര്‍ന്നാല്‍
പറന്നിറങ്ങാന്‍
ഒരല്പം സ്നേഹത്തിന്‍ മണ്ണും
അതിര്‍ത്തികള്‍ തിരിക്കാത്ത
സൌഹൃദത്തിന്റെ ആകാശവും മതി,
ചതുരക്കള്ളികള്‍
വിലയ്ക്ക് വാങ്ങേണ്ടെനിയ്ക്ക്

ഈയൊരു രാത്രി കൂടി കടന്നാല്‍
പകല്‍ വെളിച്ചത്തില്‍
പറന്നുയരാനുള്ള മോഹ-
മാണെന്റെ ചിറക്


Wednesday 13 August 2014

മനസ്സിന്റെ അപനിര്‍മ്മിതികളും സമൂഹവും

കേട്ടാല്‍ വളരെ നിരുപദ്രവമെന്ന് തോന്നുന്ന നമ്മുടെ മനസ്സിന്റെ ചില അപനിര്‍മ്മിതികളെ കുറിച്ചുള്ള സംസാരങ്ങളിലേക്ക് എത്തിപ്പെട്ടത് ആകസ്മികമായിട്ടായിരുന്നു.

ഡിസ്ക്കവറി ചാനലില്‍ ചായ നിര്‍മ്മാണത്തെ കുറിച്ചുള്ള പ്രോഗ്രാം കണ്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു ഞങ്ങള്‍ക്കിടയില്‍ വളരെ വില പിടിച്ച ഒരു കാപ്പിപ്പൊടി നിര്‍മ്മാണത്തെ കുറിച്ച് കേട്ട കൌതുകകരമായ കഥ തര്‍ക്കവിഷയമായത്.  കേട്ടത് എവിടെ നിന്ന്, എപ്പോള്‍, എങ്ങനെ എന്നിങ്ങനെ ഒട്ടും പ്രാധാന്യമില്ലാത്ത വിഷയങ്ങളിന്മേല്‍ ആയിരുന്നു തര്‍ക്കം. ടി.വി.യില്‍ നിന്നെന്നു ഒരു പക്ഷവും നാട്ടില്‍ വച്ച് പറഞ്ഞു കേട്ടതെന്നു മറുപക്ഷവും. പിന്നെ സമയം, സന്ദര്‍ഭം, പറഞ്ഞ ആള്‍ ഇങ്ങനെയെല്ലാം നിരത്തി വച്ച് ഓര്‍മ്മകളെ ഒന്ന് കുടഞ്ഞപ്പോള്‍ ടി.വി.യില്‍ നിന്നെന്നു വാദിച്ച എനിക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. പറഞ്ഞുകേട്ട കാര്യങ്ങളെ ഇങ്ങനെ തെളിമയുള്ള ദൃശ്യങ്ങളാക്കിയ മനസ്സിന്റെ വികൃതി അമ്പരപ്പിക്കുകയും അസ്വസ്ഥയാക്കുകയും ചെയ്തിരുന്നു അന്ന്. മനസ്സിന്റെ ഈ തോന്ന്യാസം ഈയൊരു കാര്യത്തില്‍ നിരുപദ്രവമെങ്കിലും എല്ലായ്പ്പോഴും അങ്ങനെയാവില്ലെന്ന അറിവിന്റെ പിടച്ചിലായിരുന്നു ആ അസ്വസ്ഥത. ചെറുതെങ്കിലും ഈ ഭ്രമാത്മകത മാനസിക ദൌര്‍ബല്യമെന്ന അറിവ് എന്നെ ആകുലപ്പെടുത്തിയിരുന്നു.

കേട്ട കഥ വളരെ സൌകര്യപ്രദമായ ഒന്നിലേക്ക് ഇനിയൊരു കഥാകഥനത്തിന് ഉതകുന്ന വിധത്തില്‍ കൂട്ടിയിണക്കുക, കേട്ട കാര്യങ്ങളെ സ്വന്തം അനുഭവങ്ങളായി തോന്നുകയും അത് സ്വാനുഭവങ്ങളായിത്തന്നെ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുക, പുതുതായ കല്പനകളിലും വസ്തുതകളിലും ഭ്രമിച്ചു പോകുമ്പോള്‍ പഴയ യാഥാര്‍ഥ്യങ്ങളുടെ സ്മരണകള്‍ പൊടി പിടിച്ചു പോകുക എന്നിങ്ങനെ മനസ്സിന്റെ ഇത്തരം വികൃതികള്‍ നിറഞ്ഞ, കണ്ടതും കേട്ടതുമായ കഥകളുടെ പൊതിയഴിക്കലായി പിന്നെ. സമൂഹമനസ്സിന്റെ അത്തരം അപനിര്‍മ്മിതികളുടെ ഇരയായ “തനിയാവര്‍ത്തന”ത്തിലെ നായകനും, ഇത്തരം  അപനിര്‍മ്മിതികളെ സ്വന്തം സ്വാര്‍ഥതാല്പര്യങ്ങള്‍ക്ക് ഉപയോഗിച്ചു ജയിക്കുന്ന Triacharithra “ എന്ന ഹിന്ദി സിനിമയിലെ വില്ലനായ നായകനും ചര്‍ച്ചകളില്‍ കടന്നു വന്നു. അതൊരു പഠനമായിരുന്നു, സ്വന്തം മനസ്സ് ഭ്രമാത്മകതയുടെ വലകളില്‍  കുരുങ്ങാതെ ഓരോ നിമിഷവും ജാഗരൂകമാവേണ്ടതിന്റെ ഒരു പഠനം. 

ബാല്യകാലം മുതല്‍ക്കേ നമ്മുടെ കൂടെയുണ്ട് ഈ ഭ്രമാത്മകത. ദൈവങ്ങളെക്കാള്‍ വിശ്വസിച്ചിരുന്നു പ്രേതങ്ങളെ. ഇല്ലത്തിനകത്ത് അറിയാതെ വന്നു പെടുന്ന പാമ്പിനെ കണ്ടാല്‍ “പൊയ്ക്കോ, നിനക്ക് വഴി തെറ്റീതാണ്, പൊയ്ക്കോ..” എന്ന് മുത്തശ്ശി പറഞ്ഞാല്‍ കേള്‍ക്കാത്ത പാമ്പുകളില്ലെന്നു തന്നെയായിരുന്നു വിശ്വാസം. കുറേക്കൂടി മുതിര്‍ന്നപ്പോള്‍ കഥകളിലെ ഭ്രമാത്മകത യാഥാര്‍ഥ്യത്തോട് ചേര്‍ത്തു വയ്ക്കാന്‍ തുടങ്ങി. അവയിലൊന്നാണ് വെണ്ണ ഉരുക്കുന്നതെങ്ങനെ എന്നതിനുള്ള മുത്തശ്ശിക്കഥ.” അത് സുധേ, ഒരു വിഷമോല്യ.. വെണ്ണ അടുപ്പത്ത് വച്ചാ ആദ്യം ഒന്ന് പതയും, പിന്നെ അത് കൃഷ്ണ കൃഷ്ണാ ന്നു പൊട്ടാന്‍ തുടങ്ങും അപ്പൊ തീ കെടുത്താം”.. എത്ര എളുപ്പമായി വെണ്ണ ഉരുക്കല്‍ !!!! ഇത്തരം ഓരോ കഥയും വിശ്വാസത്തിന്റെ അദൃശ്യമായ ചങ്ങലക്കെട്ടുകള്‍ കൊണ്ട് പൂട്ടിയിടുന്നുണ്ട് നമ്മുടെ ചിന്താശേഷികളെ.  

പിന്നെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നവരോടൊക്കെ തല്ലിട്ടും, ആചാരങ്ങളെ സ്നേഹിച്ചും, എന്നിട്ടും ഉള്ളില്‍ ഭക്തി തോന്നാത്തതില്‍ സങ്കടപ്പെട്ടും കഴിഞ്ഞിരുന്ന  ഡിഗ്രി കാലഘട്ടവും കടന്ന്, പാലക്കാട് ഒരു ചെറിയ പഠനത്തിനായി എത്തിയ സമയത്താണ് ഇല്ലാത്ത ഭക്തിയെ താങ്ങുന്ന മനസ്സിനെ മടുത്തു തുടങ്ങിയത്. ഞാന്‍ താമസിച്ചിരുന്ന ബന്ധുവീട്ടിലെ ഗൌരിയേടത്തിയുടെ സഹായത്തോടെ അതില്‍ നിന്ന് ഉറയൂരാന്‍ തുടങ്ങിയതും, അക്കാലത്ത് തന്നെ. ഉത്സാഹിയായ ആ ഏടത്തിയുടെ കൂടെ കണ്ടതും കേട്ടതും വിമര്‍ശിച്ചും, പരിഹസിച്ചും, സ്നേഹി ച്ചും പാലക്കാട് മുഴുവന്‍ കറങ്ങി നടന്നു. ഒരിക്കല്‍ ഒരു കൂട്ടം സായിഭക്തരുടെ കൂടെ ഒരു വിളക്കു പൂജയ്ക്ക് പോയതോര്‍മയുണ്ട്. അവര്‍ ചെയ്യുന്നതെല്ലാം ആ വര്‍ത്തിച്ച്, അവര്‍ തന്ന ഭക്ഷണവും വയറു നിറച്ചു കഴിച്ച്, തിരിച്ചു വരും വഴി മുഴുവന്‍ അവിടെ പറഞ്ഞു കേട്ട കഥകളിലെ അസംബന്ധങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞു ആര്‍ത്തു ചിരിച്ച ആ ദിവസം രാത്രി സായിബാബ ആജാനുബാഹുവായി,  ക്രുദ്ധനായി എന്റെ സ്വപ്നത്തില്‍ വന്നു. ഈ സ്വപ്നം ഉള്ളില്‍ അ വശേഷിക്കുന്ന ഭയത്തിന്റെ സൃഷ്ടിയാണെന്നും, മനസ്സില്‍ ഇടം പിടിക്കുന്ന യുക്തി രഹിതമായ ഇത്തരം ഭയങ്ങളെ കയ്യൊഴിയേണ്ടതുണ്ടെന്നും ഉള്ള ബോധം ശക്തമായത്‌ അന്നാണ് 

പ്രശസ്ത മജീഷ്യനായിരുന്ന പ്രൊഫസര്‍ വാഴക്കുന്നം ഒരിക്കല്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്, “ ഞാനൊരു ചെറിയ മജീഷ്യന്‍ എങ്കില്‍, സായിബാബ ഒരു വലിയ മജീഷ്യനാണ്‌” എന്ന്. സായിബാബയുടെ അത്ഭുതകഥകളുടെ എക്കാലത്തെയും മേമ്പൊടിയാണ് വായുവില്‍ നിന്നെടുക്കുന്ന ഭസ്മം. പ്രൊഫ. വാഴക്കുന്നത്തിന്റെ മാജിക്, മാജിക് ആണെന്ന് അറിഞ്ഞു കൊണ്ട് ആസ്വദിക്കുന്നതിനാല്‍ അത് കൌതുകവും അത്ഭുതവും ആണ് സൃഷ്ടിക്കുക. എന്നാല്‍ സായിബാബയെ മാജിക്, ദൈവമാക്കുന്നു. വെണ്ണ ഉരുകുമ്പോള്‍ പൊട്ടുന്നത് കൃഷ്ണാ എന്നാണെന്ന ഭാവനയെ സ്നേഹിക്കാം. എന്നാല്‍ വെണ്ണ, കൃഷ്ണാ എന്ന് ഉരുവിട്ടുരുകുകയാണെന്ന് വിശ്വസിക്കാന്‍  തുടങ്ങിയാല്‍ അവിടെ യുക്തി തോല്‍ക്കുന്നു.
ഇങ്ങനെ യുക്തിക്കും വിശ്വാസത്തിനും ഇടയില്‍ ഊയലാടി വളരുമ്പോള്‍, യുക്തിയെ കൂട്ടുപിടിക്കാനല്ല മറിച്ച് ചോദ്യങ്ങളൊന്നും വേണ്ടാത്ത, ഉത്തരവാദിത്തങ്ങളില്ലാത്ത വെറും വിധേയത്വത്തിന്റെ ഭാഷ മാത്രമുള്ള വിശ്വാസങ്ങളെ മുറുകെ പിടിക്കാനാണ് എളുപ്പമാവുക.

പണ്ട് മാതൃഭൂമി ബാലപംക്തിയില്‍ വായിച്ച വരികള്‍ ഓര്‍ക്കാന്‍ ശ്രമിക്കട്ടെ 
“ ഞാനെന്റെ വിഘ്നം
 ഗണപതിക്ക്‌ കൊടുത്തു,
 വിദ്യ സരസ്വതിക്ക് ,
 ഭയം അര്‍ജ്ജുനന്
 .........................
 അങ്ങനെ ഞാന്‍ സ്വതന്ത്രനായി
(മുഴുവന്‍ വരികളും ഓര്‍മ്മയില്ല)

ഈ എളുപ്പമാകല്‍, നിരന്തരമായ പ്രക്രിയയാവുമ്പോള്‍, അത് മനസ്സിന്റെ സ്വഭാ വമായി മാറുന്നു. പിന്നെ അധികാരത്തിനു അധീശത്വം സ്ഥാപിക്കല്‍ എളുപ്പമായി, വരിഞ്ഞുമുറുകിയ വലകളില്‍ കുരുങ്ങിയ ഇരകളായി.

സിനിമ കാണുമ്പോഴോ പുരാണകഥകള്‍ കേള്‍ക്കുമ്പോഴോ ഉള്ള ഭ്രമകല്‍പ്പനകള്‍ ആ നേരത്തേക്ക് മാത്രമുള്ളതാണ്, അത് കഴിഞ്ഞാല്‍ വിട്ടു പോകുന്നവ. പക്ഷെ ചില കാര്യങ്ങള്‍ നനവുള്ള പ്രതലത്തില്‍ ഒട്ടിപ്പിടിക്കുന്ന പൊടി പോലെ ദുര്‍ബലമായ മനസ്സുകളില്‍ പറ്റിപ്പിടിക്കുന്നുണ്ടാകും. അത്തരം ഇടങ്ങളില്‍ കേറിക്കളി ക്കുന്നവരാണ് സകല ആള്‍ദൈവങ്ങളും പൊങ്കാല ഭഗവതിമാരും എല്ലാ മതസംഘടനകളും. ആളുകളെ ഭ്രമകല്പനകള്‍ക്കടിമകളാക്കി, വന്‍തോതില്‍ മാനസിക രോഗികളാക്കുന്ന കമ്പോള ആത്മീയതയുടെ വക്താക്കളാണ് ഇവരെല്ലാം.(ഈ വാക്കിന് ഡോ.പി.എസ്.ശ്രീകലയോട് കടപ്പാട്) -പൊങ്കാല എന്ന് കേട്ടാല്‍ എന്റെയുള്ളില്‍ അടുപ്പില്‍ നിന്ന് സാരിയിലേക്ക് പടരുന്ന തീയും, കരിഞ്ഞു പോയ ഒരു പെണ്‍ജീവിതവുമാണ് ഓര്‍മ്മയില്‍ വരിക.. അതിനാല്‍ പൊങ്കാലയടുപ്പുകളും ജനത്തിരക്കും, പുകയും എന്നും വെറുപ്പിക്കുന്നു.-
സമൂഹമനസ്സിന്റെ ഇത്തരം അപനിര്‍മ്മിതികളിലൂടെ രൂപപ്പെട്ടതാണ് ഇന്നത്തെ സ്ത്രീകളുടെ അവസ്ഥ. ഈ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പുറകെ പോകുന്ന സമൂഹം തന്നെയാണ് സ്ത്രീ വിരുദ്ധതയുടെ കൃഷിയിടവും. സാധാരണ ജീവിതത്തില്‍ നിന്ന് ഇഴപിരിച്ചു വേര്‍തിരിച്ചെടുക്കാന്‍ ആവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന സ്വഭാവമായിരിക്കുന്നു ഇന്ന് സ്ത്രീവിരുദ്ധത. അതുകൊണ്ട് തന്നെയാണ് സ്ത്രീ സ്വാതന്ത്ര്യം എന്ന് പറഞ്ഞു പോകുമ്പോഴേക്കും ഒരാള്‍ കൂട്ടത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നത്.

ബാല്യം മുതല്‍ സമൂഹത്തിനു നിരക്കുന്നത് എന്ന പേരില്‍ ഒരു പെണ്‍കുട്ടിയില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ശീലങ്ങള്‍ തീര്‍ക്കുന്ന മതിലുകള്‍ക്കുള്ളില്‍ കുരുങ്ങിപ്പോകുന്ന ഓരോ പെണ്‍ജന്മത്തിനും സംഘട്ടനം നടത്തേണ്ടത് രണ്ടു തരത്തിലാണ്.

1) അവനവനോടും (അവളവളോടും) 2) സമൂഹത്തോടും. തനിക്കു ചുറ്റും വേലികള്‍ തീര്‍ക്കുന്നത് വിശ്വാസങ്ങളാണോ സമൂഹമാണോ അതോ അവനവന്‍ തന്നെയാണോ എന്നത് എപ്പോഴും ചോദിച്ചു കൊണ്ടേയിരിക്കേണ്ടി വരുന്നുണ്ട് ഓരോ സ്ത്രീ മനസ്സിനും. കേട്ടു പോരുന്നതും അനുഭവിച്ചു പോരുന്നതുമാണ് സത്യം എന്ന് ഊട്ടിയുറപ്പിക്കാന്‍ പാകത്തിന് എത്രയോ കാലങ്ങളായി ഒരേ വാചകങ്ങള്‍ തന്നെയാണ് സമൂഹം സ്ത്രീകളോട് ആവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നത്, ഒരേ നിലപാടുകളില്‍ തന്നെയാണ് മാറ്റമില്ലാതെ. മാറ്റം വന്നത് സ്ത്രീകളുടെ സംഘട്ടനങ്ങള്‍ക്കാണ്, വീടിനു പുറത്തുള്ള വിശാലതയിലേക്ക് മാറിയിരിക്കുന്നു വേദി. സ്ത്രീ വിരുദ്ധതയും ഫെമിനിസവും വില കുറഞ്ഞ വാക്കുകളാവുന്നു എന്ന് പറയുന്നവരോട്, പ്രസക്തി നഷ്ടപ്പെടാത്ത അതേ ആശയങ്ങളുടെ കരുത്തില്‍ എന്നും പട വെട്ടേണ്ടതുണ്ട് എന്നതാണെന്റെ ചിന്ത.    

സ്വാതന്ത്ര്യത്തിന്റെ പാതയില്‍ തടസ്സം സൃഷ്ടിക്കുന്ന മതില്‍ക്കെട്ടുകള്‍ മറികടന്ന് തനിക്കുള്ള ഇടം വലുതാക്കാനുള്ള ഒരു അവബോധത്തിലേക്ക് വളരാന്‍ ഒരു സ്ത്രീയെയും അനുവദിക്കാതിരിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ തന്നെയാണ് ഇന്നും നടക്കുന്നത്. സമൂഹം കല്‍പ്പിച്ചു തരുന്ന ഇടങ്ങളില്‍ കയറിപ്പറ്റുകയല്ല, കൃത്യമായ അവബോധത്തോടെ തന്റേതായ ഒരിടം സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കുകയാണ് ഓരോ സ്ത്രീയും ചെയ്യേണ്ടത് എന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ സ്ത്രീകള്‍ സുരക്ഷിതത്വം തേടുകയല്ല പകരം അരക്ഷിതത്വത്തെ ഭയമില്ലാതെ നേരിടുവാന്‍ ഉള്ള കരുത്താര്‍ജ്ജിക്കയാണ് വേണ്ടതെന്നും ഞാന്‍ വിശ്വസിക്കുന്നു .

-1955- ഇല്‍ എന്റെ അമ്മ പഠിച്ച മലയാളം പാഠപുസ്തകത്തിലെ ഒരു പാഠമുണ്ട്‌ “മനുവും സ്ത്രീകളും”.ആര്‍. ഈശ്വരപ്പിള്ളയുടെതാണ് ആ പഠനം .
“സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത ഒരു സമുദായം പക്ഷവാതം പിടിപ്പെട്ട ഒരു മനുഷ്യനെ പോലെ ശരീരത്തിന്റെ ഒരു വശം തളര്‍ന്നു പ്രവൃത്തി ശക്തിയില്ലാതെ വര്‍ത്തിക്കുന്നു” എന്നും “ലോകരും ലോകവും ലോകകാര്യങ്ങളും ഒരേനിലയില്‍ എന്നും ഇരിക്കുന്നില്ല” എന്നും അദ്ദേഹം പറയുന്നു.

ഇന്നും ആണും പെണ്ണും തുല്യരല്ല എന്നും ആണിന് പ്രകൃതി തന്നെ മേല്‍ക്കോയ്മ കൊടുത്തിട്ടുണ്ടെന്നും, ഇന്നത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കൊക്കെ ഒരളവു വരെ സ്ത്രീകള്‍ തന്നെയാണ് കാരണം എന്നുമെല്ലാം വാദിക്കുന്ന എല്ലാ ആണ്‍-പെണ്‍ പ്രജകളും വായിക്കേണ്ട ഒരു പാഠഭാഗമാണ് അത്.

ഈ പാഠം അന്നത്തെ മാഷ്‌ എങ്ങനെ പഠിപ്പിച്ചു എന്ന് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞത്, അന്ന് മലയാളം പണ്ഡിറ്റ്‌ അതൊന്നും ശരിയല്ല എന്ന രീതിയിലാണ് പറഞ്ഞു തന്നത് എന്നാണ്. പാഠഭാഗങ്ങള്‍ അന്നും ഇന്നും വേണ്ടവര്‍ക്ക് വേണ്ട പോലെ-


അതുകൊണ്ട് ഒരു നല്ല സമൂഹത്തിന്റെ സൃഷ്ടിക്ക്,  മനസ്സിന്റെ അപനിര്‍മ്മിതികള്‍ കൊണ്ട് നെയ്തെടുക്കുന്ന ആദര്‍ശത്തിന്റെയും വിശ്വാസങ്ങളുടെയും വലക്കണ്ണികളില്‍ കുരുങ്ങാത്ത, തികഞ്ഞ ശാസ്ത്രീയ അവബോധത്തിന്റെ വക്താക്കളായിത്തന്നെ വേണം അടുത്ത തലമുറ വളര്‍ന്നു വരേണ്ടത്. അതിനായി അവരെ സജ്ജരാക്കുക എന്നതാവട്ടെ നമ്മുടെ ലക്‌ഷ്യം    


Friday 11 April 2014

എന്റെ അമ്മ






അമ്മ 
അലിവിന്റെ കടലാഴം .

അകലത്തെ സ്വാതന്ത്ര്യം 
ഉള്ളിലെ കനലെന്നു,
അറിഞ്ഞവള്‍
എരിയുന്ന സൂര്യനെ 
ഇരുളില്‍ 
ഒളിപ്പിച്ചവള്‍
പകല്‍
സ്വന്തമല്ലാത്ത ആകാശത്തേക്കു 
കനല്‍ 
വലിച്ചെറിഞ്ഞ്
വെളിച്ചം പകര്‍ന്നവള്‍

കനവിന്റെ കാറ്റില്‍
പതഞ്ഞ് പൊങ്ങും
തിരകളെ 
കനിവിന്റെ തീരങ്ങളില്‍ 
ചിരിനുരയാക്കിയവള്‍

അറിവിന്റെ കനിവ് 

ഇടറിയ നേരങ്ങളില്‍ 
മെലിഞ്ഞു നീണ്ട 
വിളര്‍ത്ത രൂപത്തില്‍ 
അറിയുന്ന സ്പര്‍ശം 

ഇപ്പോള്‍ 
ഏകാന്തതയുടെ 
മണം പിടിച്ച്
നാലുകെട്ടിന്റെ 
പരിചയവേഗങ്ങളില്‍
സമയത്തെ 
ജയിക്കാന്‍ മോഹിക്കുന്നവള്‍ 

എന്റെ അമ്മ 
അലിവിന്റെ കടലാഴം 






Thursday 10 April 2014

ജീവിതവണ്ടി




ഈയിടെ,
ഞാനൊരു വണ്ടി സ്വപ്നം കാണുന്നു.
നിറയെ യാത്രക്കാരുള്ള
ഓടാന്‍ ഊര്‍ജ്ജമുള്ള
ഒരു വണ്ടി...

കാഴ്ചകളില്‍ ഭ്രമിച്ച്,
ലക്‌ഷ്യം മറക്കുന്ന
ഓടുന്ന താളം ശ്രവിക്കവേ
താണ്ടേണ്ടുന്ന ദൂരം ഓര്‍ക്കാത്ത
കിതപ്പാറ്റേണ്ടാത്ത വണ്ടി

കെട്ട ഓര്‍മ്മകളുടെ
ഇരുളടര്‍ന്ന വഴിയില്‍
മനമൊതുക്കി,
നിശ്ശബ്ദതാളത്തില്‍
പതിഞ്ഞ വേഗത്തില്‍
വെളിച്ചത്തെ തേടുന്ന വണ്ടി

എണ്ണയേറിയ വിളക്കിലെ
കത്താന്‍ മടിക്കുന്ന
തിരി പോലെ
അലസയായ വണ്ടി

യാത്രക്കാരും
വളയവും വിട്ട്
ലക്ഷ്യവും
മാര്‍ഗവും വിട്ട്
വെറുതെ അലയാന്‍
മോഹിക്കുന്ന വണ്ടി

ഈയിടെ
ഞാനൊരു വണ്ടി സ്വപ്നം കാണുന്നു 



Wednesday 9 April 2014

മഴയും ഞാനും



മഴ,
അവള്‍ എന്നും
എന്റെ പ്രിയപ്പെട്ടവള്‍

കാഴ്ചകള്‍ക്ക് മുന്നില്‍
മറയായി പെയ്ത്
അവളെന്നെ
അവളുടെ മാത്രം കൂട്ടുകാരിയാക്കി

കുളത്തിലെ
തണുത്ത വെള്ളത്തില്‍
മുങ്ങാംകുഴിയിട്ടു പൊങ്ങുമ്പോള്‍
ഒളിഞ്ഞു നിന്നെന്നും പറഞ്ഞ്
അവളെന്റെ മേല്‍
സങ്കടത്തിന്റെ നീര്‍ത്തുള്ളികള്‍ എറിഞ്ഞു..

കുട കൊണ്ടെന്നെ
ഞാന്‍ മൂടിയപ്പോള്‍
കാറ്റ് കൊണ്ട്
കുട എടുത്തെറിഞ്ഞു
അവളെന്നെ പൊതിഞ്ഞു കരഞ്ഞു
അപ്പോഴവളെന്റെ മകളായി

അവള്‍,
എനിക്കെന്റെ
യാത്രകളില്‍ കൂട്ട് വന്നാല്‍ മതി...
അവളെന്റെ മുന്നില്‍ നടന്നോട്ടെ...

ആ നനഞ്ഞ വഴികളിലൂടെ
ഭൂമിയുടെ സ്നേഹം പാദങ്ങളില്‍
ചേര്‍ത്തുപിടിച്ചു ഞാന്‍
പിന്നാലെ പൊയ്ക്കൊള്ളാം



Saturday 8 February 2014

പാടൂ പീതാംബരാ പാടൂ

കപ്പ ടി.വി.യിലെ മ്യുസിക് മോജോ എന്ന പ്രോഗ്രാമിലാണ്, ചാനല്‍ മാറ്റി മാറ്റി കളിക്കുന്നതിനിടയില്‍ അവിചാരിതമായി ഈ പാട്ട് കേള്‍ക്കുന്നത്. 




പാട്ടല്ല പക്ഷെ, ഈ പാട്ടുകാരനാണ് ഗൃഹാതുരത്വമുള്ള ഓര്‍മ്മകളിലേക്ക് എന്നെ കൈ പിടിച്ചു നടത്തുന്നത്; പീതാംബര മേനോന്‍ എന്ന, ഞങ്ങളുടെ നടവരമ്പിന്റെ പീതാംബരന്‍.
ഓര്‍മ്മകള്‍ ഒരുപാട് പഴയതാണ്., എന്നാല്‍ നിറം മങ്ങാത്തതും. നാല് വരെ പഠിച്ച ഐക്കരക്കുന്ന് എല്‍. പി. സ്ക്കൂള്‍ ജീവിതം മുതലുള്ളതാണ് എന്നിലെ തെളിമയുള്ള ഓര്‍മ്മകള്‍. ഇല്ലത്തിന്റെ പടിഞ്ഞാറ് വശത്ത് “എല്‍” ആകൃതിയിലുള്ള ഒരു ഓടിട്ട കെട്ടിടമായിരുന്നു ഐക്കരക്കുന്ന് സ്ക്കൂള്‍. ഇല്ലത്ത് നിന്ന് ഒന്നോടിയാല്‍ സ്ക്കൂളെത്തും. ടീച്ചര്‍മാരെ ഞങ്ങള്‍ “മേന്റം” എന്നാണ് വിളിച്ചിരുന്നത്‌. “ മാഡം” എന്നത് ഞങ്ങളുടെ ഗ്രാമ്യ ഭാഷയില്‍ “മേന്റം” ആയതാണോ എന്ന് ചികഞ്ഞു നോക്കിയിട്ടില്ല. ( അന്നത്തെ ചില കളികളിലും ഇങ്ങനെ ഇംഗ്ലിഷ് പദങ്ങളെ ഉച്ചാരണം മാറ്റി അര്‍ഥമില്ലാതെയാക്കി കണ്ടിട്ടുണ്ട് ഞങ്ങള്‍. “എമ്മാറെസ്” എന്ന ചോദ്യവും “ഏസ്സ്” എന്ന ഉത്തരവും “ വട്ട്” എന്ന കളിയിലെ അര്‍ഥമുള്ള പദങ്ങളായിരുന്നു. Am I right –ഉം yes- ഉം ആവാം ഇങ്ങനെ ഗ്രാമ്യമാക്കപ്പെട്ടത്‌.) ചോക്ക് പൊടിയുടെ മണമുള്ള “മേന്റം”മാരുടെ കൈകളും മഴയത്ത് നനഞ്ഞ ഇറയങ്ങളും മുറ്റവും, സ്ലേറ്റും, മഷിത്തണ്ടും ഒക്കെ കഥകളിലും സിനിമകളിലും മാത്രമല്ല, എന്റെ ജീവിതത്തിലെയും മധുരമുള്ള കാലഘട്ടത്തിന്റെ ബാക്കിപത്രങ്ങളാണ്. രണ്ടു മഷിത്തണ്ടിനു പകരം ഒരു ചെരട്ട പെന്‍സില്‍ ( സ്ലേറ്റില്‍ തെളിഞ്ഞെഴുതുന്ന കട്ടി പെന്‍സിലിനാണ് ചെരട്ട പെന്‍സില്‍ എന്ന് പറഞ്ഞിരുന്നത്, ഇന്നത്തെ ജെല്‍ പെന്‍ പോലെ ) എന്ന ബാര്‍ട്ടര്‍ സമ്പ്രദായത്തിലുള്ള കച്ചവടം ഞാനും നടത്തിയിരുന്നു സ്ക്കൂള്‍ വരാന്തയില്‍. ഇല്ലപ്പറമ്പില്‍ “ പെരുമ്പാല” കുളത്തിനടുത്ത് ധാരാളം ഉണ്ടായിരുന്നു മഷിത്തണ്ട് ചെടി. മഷിത്തണ്ട് ശേഖരിക്കാന്‍ എന്നോടൊപ്പം കൂടുക മേരിയാണ്. എന്റെ അയല്‍ക്കാരിയും, ഒരേ ക്ലാസ്സില്‍ പഠിക്കുന്ന കളിക്കൂട്ടുകാരിയുമായ മേരി.

സ്ക്കൂളിന്റെ ലോകവും, ഇല്ലത്തെ ലോകവും, അതിനിടയിലെ കുട്ടികളുടെ മാത്രമായ ലോകവും വേറെ വേറെ നിലനില്‍പ്പുള്ള ഇടങ്ങളായിരുന്നു അന്നൊക്കെ. അതുകൊണ്ട് തന്നെ സൌഹൃദവലയങ്ങള്‍ ഒരുപാടുണ്ടായിരുന്നു, ചെറുതും വലുതുമായ പല പല കൂട്ടങ്ങള്‍. മഷിത്തണ്ടിനു മേരിയാണെങ്കില്‍ ഇടവഴികളിലെ വേലിപ്പടര്‍പ്പുകളില്‍ നില്‍ക്കുന്ന കൊങ്കിണി പൂവിന്റെ കായ പറിച്ചു തിന്നാന്‍ ഗിരിജ, വിജയലക്ഷ്മി, വിമല, ഷര്‍മിള, എന്നിവരൊക്കെ ഉണ്ടാവും. പെരുമ്പാലക്കുളത്തിലെ നീന്തല്‍ സംഘങ്ങള്‍, ഉത്സവക്കാലങ്ങളിലെ സുഹൃത്തുക്കള്‍ ഒക്കെ വേറെ വേറെ ആയിരുന്നു.

സന്തോഷങ്ങളും സങ്കടങ്ങളും പരിഭവങ്ങളും അനുഭവിക്കുകയും ആസ്വദിക്കയും അതു കഴിഞ്ഞു അവിടെത്തന്നെ ഉപേക്ഷിക്കയും ചെയ്യുന്ന ബാല്യകാലം. ഉപേക്ഷിക്കപ്പെടുന്നവയില്‍ ചിലവ എവിടെയോ എങ്ങനെയോ ഒട്ടിപ്പിടിക്കും. മധുരമുള്ളതെന്നോ ദുഃഖമുണ്ടാക്കുന്നതെന്നോ വേര്‍തിരിവില്ലാതെ ഹൃദയത്തോടങ്ങ്‌ ചേര്‍ന്ന് നില്‍ക്കുന്ന കുറെ ഒട്ടിപ്പിടുത്തങ്ങള്‍. അത്തരത്തില്‍ ഹൃദയത്തോട് ഒട്ടിപ്പിടിച്ച ഒരു ഓര്‍മ്മയാണ് പീതാംബരന്‍.

അക്കാലത്ത് ഞങ്ങളുടെ നാടിന്റെ, നടവരമ്പിന്റെ ഗായകനായിരുന്നു പീതാംബരന്‍. . ഞങ്ങള്‍ക്ക് കുട്ടികള്‍ക്ക് പീതാംബരനേക്കാള്‍ വലിയ ഗായകന്‍ എന്നത് സങ്കല്‍പം മാത്രമായിരുന്നു. അച്ഛന്‍ ബോംബെയില്‍ നിന്ന് കൊണ്ടു വന്ന ചെറിയ റേഡിയോവിലൂടെ കേള്‍ക്കുന്ന ശബ്ദത്തിനപ്പുറം യേശുദാസ്, ജയചന്ദ്രന്‍-മാര്‍ക്കൊക്കെ മനുഷ്യരൂപം ഉണ്ടെന്നു പോലും സങ്കല്‍പ്പിക്കാത്ത ബാല്യം. കണ്മുന്നിലെ പീതാംബരന്‍ അതിനാല്‍ ജീവിച്ചിരിക്കുന്ന അത്ഭുത പ്രതിഭാസവും.

സ്ക്കൂളിലെ കാര്യങ്ങള്‍ സ്ക്കൂളിലും വീട്ടിലെ കാര്യങ്ങള്‍ വീട്ടിലും ഒതുങ്ങുമായിരുന്ന ആ കാലത്ത് രണ്ടിനും ഇടയ്ക്കുള്ള പാലങ്ങളായിരുന്നു സ്ക്കൂളില്‍ നടക്കുന്ന ആനിവേഴ്സറിയും മറ്റും. സ്ക്കൂളിലെ എല്ലാ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു ഞാനും ചേച്ചി സുമയും. ഡാന്‍സ് പഠിപ്പിക്കാന്‍ വന്ന പദ്മജ ടീച്ചറുടെ പരിചയക്കാരനായ പാട്ടുകാരനായിട്ടാണോ (ഞങ്ങള്‍ക്ക് ഡാന്‍സിന്റെ ബാലപാഠങ്ങള്‍ പറഞ്ഞു തന്നത് പദ്മജ ടീച്ചറായിരുന്നു.), അതോ ഏട്ടന്റെ കൂട്ടുകാരനായിട്ടാണോ എങ്ങനെയാണ് പീതാംബരന്‍ ഞങ്ങള്‍ കുട്ടികള്‍ക്കും ഇല്ലത്തുള്ളവര്‍ക്കും പ്രിയപ്പെട്ടവനായത് എന്ന് ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല. പിന്നീട് ഇല്ലത്തെ ഒരു അംഗമായി പീതാംബരന്‍. മിക്ക വിശേഷാവസരങ്ങളിലും ഒത്തുകൂടലിന്റെ ആഹ്ലാദങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഒരാളായി പീതാംബരന്‍ ഉണ്ടാവുമായിരുന്നു, പ്രത്യേകിച്ചും ഉത്സവക്കാലങ്ങളില്‍.

സ്ക്കൂളില്‍ മാത്രമല്ല നാട്ടിലെ പല സ്റ്റേജുകളിലും ഡാന്‍സ് അവതരിപ്പിക്കുന്ന കുട്ടി സംഘങ്ങളില്‍ ഞങ്ങളുമുണ്ടായിരുന്നു. ഓരോ പരിപാടിക്കുമുള്ള റിഹേഴ്സലുകള്‍, മേയ്ക്ക്-അപ്പ്‌, ഓര്‍ക്കസ്ട്ര എല്ലാം ചുമതലയായി പീതാംബരനും കൂട്ടരും ഏറ്റെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഡാന്‍സ് റിഹേഴ്സലുകള്‍ മിക്കവാറും പീതാംബരന്റെ വീട്ടില്‍ വച്ചാണ് പതിവ്. അന്നാട്ടിലെ പ്രധാന നായര്‍ തറവാടായ പര്യേടത്ത് തറവാടിന്റെ വിശാലമായ തളത്തില്‍. ഹാര്‍മോണിയം രവി മാഷ്, ട്രിപ്പിള്‍ ഡ്രം രാധാകൃഷ്ണന്‍ മാഷ്‌, നന്ദനന്‍ മാഷ്, പാട്ട് പീതാംബരന്‍, അനിയന്മാരായ വിജയന്‍, സുഭാഷ് ( സുഭാഷ്‌ പിന്നീട് കാന്‍സര്‍ ബാധിതനായി മരിച്ചു ) .. റിഹേഴ്സലും കളികളുമായി എത്ര ദിവസങ്ങള്‍, എത്രയെത്ര ഓര്‍മ്മകള്‍!!!! ഓരോ പരിപാടി അടുക്കുമ്പോഴും പിടി കൂടുന്ന തൊണ്ട വേദനക്ക് മരുന്നായി കുരുമുളകും ചവച്ചു നടക്കുന്ന പീതാംബരന്റെ രൂപം ഇന്നും മനസ്സിലുണ്ട്.

ഞാന്‍ നാലില്‍ പഠിക്കുന്ന കാലത്താണ് എന്ന് തോന്നുന്നു പാര്‍വതി ടീച്ചര്‍ ഡാന്‍സ് പഠിപ്പിക്കാന്‍ വന്നത്. അന്ന് ഇരിഞ്ഞാലക്കുടയില്‍ പാര്‍വതി ടീച്ചറും ഇടവേള ബാബുവിന്റെ അമ്മയായ ശാന്ത ടീച്ചറുമായിരുന്നു പ്രധാന ഡാന്‍സ് ടീച്ചര്‍മാര്‍ എന്നാണ് എന്റെ ഓര്‍മ്മ. പാര്‍വതി ടീച്ചറുടെ ഡാന്‍സ് പരിപാടികള്‍ക്ക് സ്ഥിരം പാട്ടുകാരന്‍ പീതാംബരനും ശാന്ത ടീച്ചറുടെ സ്ഥിരം പാട്ടുകാരന്‍ ഒരു സുകുമാരനുമായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു.

പീതാംബരന്‍ പിന്നീട് തൃശൂര്‍ വോയ്സ് എന്ന ഗാനമേള ട്രൂപ്പിലും പാടിയിരുന്നു. ഒരിക്കല്‍ നാട്ടിലെ തൃപ്പയ്യ അമ്പലത്തില്‍ ഉത്സവത്തിനു പീതാംബരന്റെ നേതൃത്വത്തില്‍ തൃശൂര്‍ വോയ്സിന്റെ ഗാനമേള ഉണ്ടായിരുന്നു. അതിനു വരുന്ന വഴിക്ക് ആക്സിഡന്റ്റ് ഉണ്ടായതും പ്രധാന ഗായികയുടെ കണ്‍പോളകള്‍ മുറിഞ്ഞു തൂങ്ങിയതും പീതാംബരന്‍ പിന്നീട് വിസ്തരിച്ചത് ഓര്‍ക്കുന്നുണ്ട് ഞാന്‍. അന്നവര്‍ പാടിയ “ സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ..” എന്ന പാട്ട് ഇപ്പോഴും മനസ്സിലുണ്ട്.

ഐക്കരക്കുന്ന്‍ സ്ക്കൂളില്‍ പീതാംബരനും അനിയന്മാരും കൂടി അവതരിപ്പിച്ച ഹാസ്യനാടകം, സംഘഗാനം... അങ്ങനെ ഓര്‍മ്മകള്‍ ഏറെയുണ്ടെങ്കിലും ഇല്ലത്തിന്റെ പടിഞ്ഞാറേ ഇറയത്തിരുന്നു ആസ്വദിച്ച, അന്നത്തെ ഗാനമേളയില്‍ പീതാംബരന്‍ പാടിയ “കേരളം കേരളം...കേളി കൊട്ടുയരുന്ന കേരളം....” എന്ന പാട്ട് , അതേ മാധുര്യത്തോടെ ഇന്നും ചെവിയില്‍ മുഴങ്ങുന്നു. ആ ഗാനമേളയിലായിരുന്നു, പീതാംബരന്റെ പ്രോത്സാഹനത്തില്‍ എന്റെ ഏട്ടന്‍ പാടിയത്. അതായിരുന്നു ഏട്ടന്റെ ആദ്യത്തെയും അവസാനത്തെയും സ്റ്റേജ് പെര്‍ഫോര്‍മന്‍സ്. പിന്നീട് ജോലി കിട്ടി വയനാട്ടിലേക്ക് യാത്രയായി പീതാംബരന്‍

കാലം കടന്നു പോകുമ്പോള്‍ ജീവിതത്തിന്റെ നല്ലതും ചീത്തയുമായ മാറ്റങ്ങളുടെ കൂട്ടത്തില്‍ എവിടെയോ വച്ച് പാടുന്ന പീതാംബരന്‍ പാടാത്ത പീതാംബരനായി. കാലം ഏറെ കടന്നു വന്നു ഇപ്പുറം നില്‍ക്കുമ്പോഴാണ്, മകന്‍ ഗോവിന്ദ്. പി. മേനോന്‍-ന്റെ തൈക്കുടം ബ്രിഡ്ജ് എന്ന ട്രൂപ്പിന്റെ വേദിയില്‍ നിന്ന് പീതാംബരന്‍ പാടുന്നത് ഞങ്ങള്‍ വീര്‍പ്പടക്കി കേട്ടിരുന്നത്. അന്നത്തെ മെലിഞ്ഞു നീണ്ട സുന്ദരനായ ആ ഗായകനെ എത്ര ഊഷ്മളതയോടെയാണ് ഞങ്ങളൊക്കെ ചേര്‍ത്തു വച്ചിരിക്കുന്നത് എന്ന് ഇപ്പോള്‍ ഈ പാട്ട് കേള്‍ക്കവേ ഞങ്ങള്‍ അറിയുന്നു.

ഈ തിരിച്ചു വരവ് ഞങ്ങള്‍ മനസ്സാല്‍ ആഘോഷിക്കുന്നു
പാടൂ പീതാംബരാ പാടൂ ഇനിയും..



Wednesday 8 January 2014

ദൃശ്യം ( സിനിമ)- ഒരു വിയോജനക്കുറിപ്പ്


ഏറെ കൊണ്ടാടപ്പെട്ട ദൃശ്യം എന്ന സിനിമ കാണാന്‍ പോയത് ഇന്നലെയാണ്. മിക്കവാറും ഒഴിഞ്ഞു കിടക്കാറുള്ള സീറ്റുകള്‍ മുഴുവന്‍ ഇന്നലെ നിറഞ്ഞിരുന്നു. ആകാംക്ഷയോടെ കാത്തിരുന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ സംശയിച്ചു എന്തുകൊണ്ടാണ് ഈ സിനിമ ഇത്രയേറെ ആഘോഷിക്കപ്പെട്ടത്‌?വിഷയത്തിന്റെ പ്രാധാന്യം ? (പ്രാധാന്യമുള്ളത് തന്നെ. പക്ഷെ ആ വിഷയത്തെ സമീപിക്കേണ്ടത് ഇങ്ങനെയാണോ?), സാങ്കേതികത? ( അതില്‍ എനിക്കറിവു തീരെയില്ല), അഭിനയത്തികവ്? (അത് ഞാന്‍ കണ്ടില്ല ആരിലും,ആ കൊച്ചുപെണ്‍കുട്ടിയിലൊഴിച്ച്).

അത്യന്തം നെഗറ്റിവ് ആണ് ഈ സിനിമ, സ്ത്രീവിരുദ്ധവും.


ഒരമ്മ എന്ന നിലയില്‍ എന്നെ ഭയപ്പെടുത്താന്‍ ആയിട്ടുണ്ട് സിനിമക്ക്. പലപ്പോഴും വളരെ നെര്‍വസ്സ് ആയി ഇറങ്ങിപ്പോരാന്‍ തോന്നുന്നത്രയും ശക്തമായ ഒരു കഥാതന്തു അല്ലെങ്കില്‍ വിഷയം അതിലുണ്ട്. എന്റെ കുട്ടിയുമൊത്തു സ്വതന്ത്രമായി ഇറങ്ങി നടക്കാനും മകളെ ഒറ്റയ്ക്ക് പുറത്തേയ്ക്കും കൂട്ടായ്മകളിലേക്കും വിടാനും പേടിക്കേണ്ടതുണ്ടോ എന്നൊന്ന് ഭയന്ന് പോയി എന്നിലെ അമ്മ മനസ്സ്. ഇത്തരം ഭയത്തെ മുന്നറിയിപ്പുകളായി മകള്‍ക്ക് പകരും ഓരോ അമ്മയും. വളര്‍ച്ചയുടെ ഓരോ പടവിലും ഇത്തരം മുന്നറിയിപ്പുകളിലൂടെ, മുന്‍ധാരണകളിലൂടെ കടന്നുപോകുന്ന ഓരോ പെണ്‍കുട്ടിയും എങ്ങനെയായിരിക്കും ഒരു പുരുഷനെ കാണുക? തന്റെ സഹജീവിയായിട്ടോ അതോ എപ്പോള്‍ വേണമെങ്കിലും രൂപം മാറാവുന്ന ഒരു ദുഷ്ടമൃഗമായിട്ടോ?

എപ്പോഴും ആരുടെയൊക്കെയോ സംരക്ഷിത കവചങ്ങളില്‍ കുരുങ്ങിക്കിടന്ന് ഒരു പരീക്ഷണത്തെയും നേരിടാന്‍ കെല്‍പ്പില്ലാത്ത കുറെ പെണ്‍ജന്മങ്ങളെ സൃഷ്ടിക്കലാണോ ഇത്തരം സിനിമകള്‍ കാണിക്കുന്ന സാമൂഹ്യ പ്രതിബദ്ധത? തനിക്കു നേരെ നീണ്ടു വരുന്ന ഭയപ്പെടുത്തുന്ന ഒരു ആപത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന ഒരു പാഠവും ഈ സിനിമ നല്‍കുന്നില്ല. പകരം ജീവിതാവസാനം വരെ നീണ്ടു പോയേക്കാവുന്ന കുറെ കുരുക്കുകള്‍ ഉണ്ടാക്കി വയ്ക്കുക മാത്രമാണ് ചെയ്യുന്നത്..

അത്യന്തം സ്ത്രീവിരുദ്ധമായ നിലപാടുകള്‍ സിനിമയില്‍ ഉടനീളം കാണാം. പെണ്ണ് എന്നാല്‍ അടുക്കളക്കാരി മാത്രമെന്ന്, അതിലപ്പുറം ലോകവിവരമൊന്നും അവള്‍ക്കുണ്ടാവില്ലെന്ന് മോഹന്‍ലാലെന്ന നായകന് വേണ്ടി എഴുതിയുണ്ടാക്കിയ സീനുകളില്‍ പല തവണ ആവര്‍ത്തിക്കുന്നുണ്ട്. നിരാശപ്പെടേണ്ട ഇനി സ്ത്രീകള്‍ എന്ന മട്ടില്‍ മുന്നില്‍ കൊണ്ട് നിര്‍ത്തുന്ന ആശാ ശരത്-ന്റെ ഗീതാ പ്രഭാകര്‍ എന്ന പോലീസുദ്യോഗസ്ഥയോ, നായകന്‍റെ created story, ഗിമ്മിക്കുകള്‍ തിരിച്ചറിയാനുള്ള ബുദ്ധിവൈഭവം കാണിക്കുമ്പോള്‍ പോലും സ്വന്തം മകനെ കണ്ണടച്ച് വിശ്വസിക്കുന്ന പുത്രസ്നേഹിയായ അമ്മയാകുന്നു. എല്ലാം കൃത്യമായും വ്യക്തമായും ചിന്തിക്കാന്‍ പുരുഷന്‍ തന്നെ വേണം.. (പലപ്പോഴും കുങ്കുമപ്പൂവ് എന്ന സീരിയല്‍ നടിയുടെ ഭാവഹാവാദികളില്‍ നിന്ന് രക്ഷപ്പെട്ടിട്ടുമില്ല ആശാ ശരത്). നായക കഥാപാത്രത്തിനു മുകളില്‍ നില്‍ക്കുന്ന മോഹന്‍ലാലെന്ന ഇമേജ് കളങ്കിതമാകാന്‍ പാടില്ലാത്ത ഒരു നായകനെ കൂടി സൃഷ്ടിച്ചു വീണ്ടും എന്നല്ലാതെ എന്തുണ്ട് ഈ സിനിമയില്‍ പറയാന്‍?

സൂര്യനെല്ലി പെണ്‍കുട്ടി അനുഭവിക്കുന്ന നീതി നിഷേധം, തെളിവില്ലാതെ പോയ ഐസ്-ക്രീം പാര്‍ലര്‍ കേസ്,  കേസില്‍ നിന്ന് പിന്മാറാന്‍ വിതുര പെണ്‍കുട്ടിയെ നിര്‍ബന്ധിതയാക്കുന്ന സാഹചര്യസമ്മര്‍ദ്ദങ്ങള്‍, ഡല്‍ഹി സംഭവം ഇതെല്ലാം ഒരു സ്ത്രീ വിരുദ്ധ സമൂഹത്തിന്റെ സൃഷ്ടികളാണ്.  സുനിതാ കൃഷ്ണന്റേത് പോലെയുള്ള ഒരു അതിജീവനത്തിന്റെ കഥയും പറയാന്‍ ഇഷ്ടപ്പെടാത്ത പത്ര-ചാനല്‍ മാധ്യമങ്ങളും , പിന്നെ ഇത്തരം സിനിമകളും എല്ലാം ചേര്‍ന്ന് നിലനിര്‍ത്തുന്ന അതേ സമൂഹത്തിലാണല്ലോ ഞാന്‍ എന്റെ മകളെ വളര്‍ത്തേണ്ടത് എന്ന ദുഃഖം വാക്കുകളില്‍ ഒതുക്കാന്‍ ആകാത്ത വിധം അസഹ്യമാവുന്നു.


അതിനാല്‍ ദൃശ്യം എന്ന സിനിമയെ എന്റെ കാഴ്ചകളില്‍ നിന്നെടുത്തു ഈ ലോകത്തിന്റെ ചവറ്റു കൊട്ടയില്‍ നിക്ഷേപിക്കയാണ് ഞാന്‍. കൂടെ ഈ സിനിമയെ കൊണ്ടാടുന്ന ഓരോരുത്തരോടുമുള്ള എന്റെ പ്രതിഷേധവും അറിയിക്കുന്നു.