Saturday 20 March 2010

സുഹൃത്തുക്കളും ഞാനും

സുഹൃത്തുക്കള്‍ ആരാണ് എനിക്ക് എന്നു എഴുതി വയ്ക്കാന്‍ ശ്രമിക്കയാണ് ഞാന്‍...... അല്ലെങ്കില്‍ മനസ്സിലാക്കാന്‍..............

ഈ പ്രപഞ്ചം എത്ര വലുതാണോ അത്രയും വലുതല്ലേ നമ്മുടെ ഓരോരു ത്തരുടെയും മനസ്സും ??!! എത്രയെത്ര ഭാവങ്ങള്‍.... ചിന്തകള്‍, വികാരങ്ങള്‍ !!!!!എത്ര കാഴ്ച്ചകളും അനുഭവങ്ങളും വേണ്ടി വരും സന്തോഷത്തിന്റെ, ആനന്ദത്തിന്റെ തലത്തിലെത്താന്‍??!!!എത്രയായാലാണ് സങ്കീര്‍ണമായ ഈ സ്വഭാവവൈവിധ്യങ്ങള്‍ തൃപ്തിയടയുക??? അപ്പോള്‍......... സ്വഭാവവിശേഷങ്ങ ളുടെ നൂലിഴകള്‍ പുറത്തേക്കു നീട്ടുകതന്നെ. 

അത്തരം ഒരു നൂലിഴ ഉണ്ടല്ലോ ഓരോ സൌഹൃദത്തിനുമിടയില്‍.. തമ്മില്‍ കാണുന്ന കുറെ സ്വഭാവസാമ്യങ്ങളാല്‍ കനക്കുന്ന നൂലിഴ. ഇഴകളേറുകയും ഇഴയടുപ്പം കൂടുകയും ചെയ്യുമ്പോള്‍ മനോഹരമായിപ്പോകുന്ന വര്‍ണ്ണനൂലിഴ.



വാക്കുകള്‍ കൈമാറുമ്പോള്‍ ചിന്തകള്‍ ഒരേ തലത്തിലാവാന്‍ തുടങ്ങുമ്പോള്‍ ഞാനറിയാറുണ്ട്‌ എന്റെ ഉള്ളിലെ ഓ രോ അണുവും ഉന്മാദത്താല്‍ കമ്പനം ചെയ്യുന്നത്. നമ്മള്‍ നിര്‍ത്താതെ യാത്ര കളിലാവും, വാക്കുകള്‍ പുഴ പോലെ ഒഴുകും.പരസ്പരം എറ്റവും നല്ല ശ്രോ താക്കള്‍ എന്നതുകൊണ്ട് അവസാനിക്ക രുതേ എന്നു മോഹിക്കുന്ന ഒരു സ്വ പ്ന സഞ്ചാരത്തിലാവുമപ്പോള്‍.. ഈ സ്വപ്‌നങ്ങള്‍ തരുന്ന കരുത്തല്ലേ യ ഥാര്‍ഥ ജീവിതത്തിലെ ഊഷരതയെ കടന്നുപോകാന്‍ സഹായിക്കുന്നത്?

ജീവിത യാഥാര്‍ഥ്യങ്ങളുടെ പരുക്കന്‍ ലോകത്തിലൂടെ സ്വപ്നങ്ങളുടെ കൂട്ടില്ലാതെ നടന്നാല്‍ വരണ്ടുപോകും മനസ്സ്. ചുറ്റുമുള്ള ലോകത്തോട് ഒരു സ്നേഹവാക്കു പോലും പറയാനില്ലാതെ ആകും. ഒരു മഴയ്ക്കും വാക്കുകളുടെ പടുമുള പോലും പൊട്ടാത്ത ഊഷരഭൂമിയാകും ഉള്ള്. യാഥാര്‍ഥ്യങ്ങളെ അപ്പാടെ അംഗീകരിക്കയേ വേണ്ടൂ എന്ന കുഞ്ഞേട്ടന്റെ വാദത്തോട് യോജിക്കാന്‍ വയ്യ എനിക്ക്. ഈ യാഥാര്‍ഥ്യത്തോട് ചേര്‍ക്കാന്‍ ഒരു നുള്ളു സ്വപ്നം കിട്ടിയാല്‍ മതി എന്നാണ് ഞാന്‍ കുഞ്ഞേട്ടനോട് കലഹിക്കുക.

സുഹൃത്തുക്കള്‍ പലപ്പോഴും എനിക്കു വ്യക്തികള്‍ പോലുമല്ല.എന്റെ സ്വപ്നമാണ്.എന്നില്‍ വാക്കുകളുടെ ഉറവ കിനിക്കുന്ന നിറവ്.
ശക്തമായ ഊര്‍ജ്ജപ്രവാഹം....നൈരന്തര്യജീവിതത്തിന്റെ ആവര്‍ത്തന നിമിഷങ്ങളില്‍ നിന്നു എന്നെ ഒപ്പിയെടുത്ത് സ്നേഹനിറവിന്റെ കൈലാസത്തിലെത്തിക്കാന്‍ കഴിവുള്ള ഊര്‍ജ്ജപ്രവാഹം ....

സുധയെ ശുഭ്രവും ശുദ്ധവും സ്വച്ഛവും ആയ മനസ്സുള്ളവളാക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളേ, പറയാനേറെയുണ്ട്.നമുക്കു യാത്ര തുടരാം .

                                                ( 20 മാര്‍ച്ച് 2010)





                                          

Tuesday 9 March 2010

മഞ്ഞു പ്രഭാതം


ഇന്നത്തെ പ്രഭാതം മഞ്ഞു കൊണ്ടു തിരശ്ശീലയിട്ടതായിരുന്നു.കണ്ണിനു തൊട്ടുമുന്നിലെ കാഴ്ച്ചകള്‍ പോലും അദൃശ്യമാക്കിക്കൊണ്ട് മഞ്ഞ് മൂടിക്കിടന്നു. ഞാനും കുട്ടിയും മഞ്ഞില്‍ മദിച്ചു നടന്നു. വെറുതെ സംസാരിച്ചു അന്തരീക്ഷത്തില്‍ പുകപടലങ്ങള്‍ തീര്‍ത്തു. ദൂരെ ദൂരെ മാറി നിന്നു ഒളിച്ചു കളീച്ചു. ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍....എന്നു അതിലടങ്ങിയ ദുഖഭാവത്തെ മറന്ന് ഉന്മത്തതയുടെ ലഹരിയില്‍ ചൊല്ലി. മഞ്ഞില്‍ അലിഞ്ഞലിഞ്ഞ് പൊട്ടു പോലെ ആകുന്നു എന്നു സങ്കല്‍പ്പിച്ചു. കടന്നുപോകുന്ന കാറുകള്‍ക്കും മൂടിപ്പുതച്ച അപൂര്‍വം മനുഷ്യര്‍ക്കും മീതെ മഞ്ഞില്‍ പറന്നു നടന്നു. അലസമായി പാറി, കളിയായി...കാറിനു മീതെ ചെന്നു വീണപ്പൊള്‍ മഞ്ഞിനിത്ര ഭാരമോ എന്നു ഉള്ളിലിരുന്നവര്‍ വിറളി പിടിച്ചപ്പോള്‍ ഞങ്ങള്‍ ഉറക്കെ ചിരിച്ചു. ചിരിച്ചതു മഞ്ഞു പോലെയായിരുന്നു. പിന്നെ ഞങ്ങളെ കൊണ്ടു പോകാന്‍ കാര്‍ വന്നപ്പോള്‍, സ്വപ്നം വിട്ടു ഞങ്ങള്‍ കാറില്‍ കയറി. എന്നിട്ടു ചില്ലിലൂടെ മഞ്ഞിനെ തൊട്ടു

                      (09 മാര്‍ച്ച്‌ 2010)